മാസങ്ങള്‍ക്ക് മുന്‍പ് വരെ പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്ന സാധാരണക്കാരി; ഇപ്പോള്‍ ലോക്സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എംപി
രാജ്യത്തിന്റെ ലോക്സഭ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത എംപിയെന്ന റെക്കോര്‍ഡുമായിട്ടാണ് ഒഡീഷയിൽ നിന്നും ബിജെഡി ടിക്കറ്റില്‍ മത്സരിച്ച ആദിവാസി യുവതി ചന്ദ്രാണി മുര്‍മു ലോക്സഭയിലെത്തുന്നത്. ഇപ്പോൾ 25 വര്‍ഷവും 11 മാസവും ഒമ്പത് ദിവസവുമാണ് ചന്ദ്രാണിയുടെ പ്രായം. പട്ടിക വര്‍ഗ വിഭാഗത്തിന്റെ സംവരണ മണ്ഡലമായ കിയോഞ്ചറില്‍ ബിജെപിയുടെ സിറ്റിങ് എംപി അനന്തനായകിനെ അറുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് അട്ടിമറിച്ചാണ് ചന്ദ്രാണി ലോക്സഭയിലെത്തുന്നത്.
ഇതുവരെ ഓം പ്രകാശ് ചൗതാലയുടെ പേരമകന് ദുഷ്യന്ത് ചൗതാലയുടെ പേരിലായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന റെക്കോര്‍ഡ്. തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ചന്ദ്രാണിയുടെ രാഷ്ട്രീയ പ്രവേശനം.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുന്ന സാധാരണക്കാരി മാത്രമായിരുന്നു ചന്ദ്രാണി. സ്ഥിരതയ്ക്കായി ഒരു ബാങ്ക് ജോലിയോ സര്‍ക്കാര്‍ ജോലിയോ നേടാനുള്ള കഠിന ശ്രമത്തിലായിരുന്നു ഇവർ.
ലോക്സഭയിലേക്കുള്ള സ്ഥാനാര്‍ത്ഥിമാരുടെ പട്ടികയില്‍ 33 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യാന്‍ ബിജെഡി തീരുമാനിച്ചതോടെ ചന്ദ്രാണിയുടെ തലവര മാറുകയായിരുന്നു. മത്സരിക്കാൻ യോഗ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസവും രാഷ്ട്രീയ വീക്ഷണവുമുള്ള യുവതികളെ അന്വേഷിച്ചപ്പോഴാണ് ചന്ദ്രാണിക്ക് നറുക്ക് വീണത്. അങ്ങിനെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ ചന്ദ്രാണിയില് അവസാനിച്ചു. പാര്‍ട്ടി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് മികച്ച പ്രകടനത്തിലൂടെ ചന്ദ്രാണി തെളിയിക്കുകയും ചെയ്തു.
ചെറിയ രാഷ്ട്രീയ പാരമ്പര്യവും ഇവർക്കുണ്ട്. എന്തെന്നാൽ, ചന്ദ്രാണിയുടെ അമ്മയുടെ അച്ഛന് മുമ്പ് എംപിയായിരുന്നു. മറ്റുള്ള ബന്ധുക്കളോ കുടുംബങ്ങളോ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. രണ്ട് വർഷങ്ങൾക്ക് മുൻപ് ബിടെക് ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും ചന്ദ്രാണിക്ക് ജോലിയുണ്ടായിരുന്നില്ല.
നിലവിൽ രാഷ്ട്രീയം തന്റെ വഴിയായി തെരഞ്ഞെടുത്തുവെന്നും തന്റെ വിഭാഗത്തിന്റെ വികസനത്തിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുമെന്നും ചന്ദ്രാണി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദ്രാണിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍ വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു.