സ്വിറ്റ്സർലാന്‍ഡ് ഇന്ത്യക്ക് കെെമാറിയ കള്ളപ്പണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ
ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണവുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലാന്‍ഡില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സ്വിറ്റ്സർലാന്‍ഡ് സർക്കാർ ഇന്ത്യക്ക് കെെമാറിയ കള്ളപ്പണത്തിന്റെ വിവരങ്ങൾ, കള്ളപ്പണം കെെവശം വച്ചിട്ടുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് സമർപ്പിച്ച വിവരാവകാശ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കള്ളപ്പണ വിഷയത്തില്‍ ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ യോജിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. ഈ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ വിവരങ്ങൾ കെെമാറാൻ സാധിക്കില്ലെന്നും, അവയ്ക്ക് രഹസ്യസ്വഭാവമുണ്ടെന്നും പിടിഐ മാധ്യമപ്രവർത്തകൻ ഫയൽ ചെയ്ത വിവരാവകാശ കുറിപ്പിന് മറുപടിയായി മന്ത്രാലയം പറഞ്ഞു.
സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങൾ കെെമാറുന്നതിനുള്ള സംയുക്ത കരാറിൽ 2016 നവംബർ 22ന് ഇന്ത്യയും സ്വിറ്റസർലാന്‍ഡും ഒപ്പ് വെച്ചിരുന്നു. ഈ കരാര്‍പ്രകാരം 2018 കലണ്ടർ വർഷം മുതൽ ഇന്ത്യക്കാരുടെ സ്വിസ് അകൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നുണെന്നും, ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്തിനകത്തും പുറത്തും വിനിമയം ചെയ്യപ്പെടുന്ന കള്ളപ്പണത്തിന്റെ കണക്ക് ലഭ്യമല്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇതിന് മുന്‍പും രാജ്യത്തിനകത്ത് നിന്നും വിദേശത്ത് നിന്നും പിടികൂടിയ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങൾ കെെമാറാൻ ആവശ്യപ്പെട്ടുള്ള വിവരാവകാശ ചോദ്യങ്ങള്‍ ധനമന്ത്രാലയം തള്ളിയിരുന്നു.