രക്തസമ്മർദ്ദം മൂലം ഹാജരാകാൻ പറ്റില്ലെന്ന് കല്ലട സുരേഷ്; ചികിത്സാ രേഖകൾ ഹാജരാക്കാൻ പോലീസ്; നിവൃത്തിയില്ലാതെ ചോദ്യം ചെയ്യലിനായി കല്ലട ബസ് ഉടമ ഹാജരായി
കൊച്ചി: കല്ലട ബസിൽ യാത്രചെയ്തവരെ ജീവനക്കാർ ക്രൂരമായി മർദിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഹാജരായി. സുരേഷ് തനിക്ക് രക്ത സമ്മർദം ഉയർന്നതിനെ തുടർന്ന് ഹാജരാകാൻ ആവില്ലെന്ന് രാവിലെ പോലീസിനെ അറിയിച്ചിരുന്നു.
അസുഖംമൂലം തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് പോലീസിനെ അറിയിച്ചിരുന്നത്. ചികിത്സയിലെങ്കിൽ രേഖകൾ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടപ്പോഴാണ് നിവൃത്തിയില്ലാതെ ഇയാൾ ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്നും ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
ആക്രമണ സംഭവത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തിൽ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത പക്ഷം ഇയാൾക്കെതിരെ കോടതിയെ സമീപിക്കുകയും നിലവിൽ റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളുംപോലീസ് ആലോചിക്കുന്നു.