രാഹുൽഗാന്ധി ബ്രിട്ടീഷ് പൗരനെന്ന് പരാതി; പത്രിക സൂക്ഷ്മപരിശോധന മാറ്റിവച്ചു

single-img
21 April 2019

അമേഠിയിലെ ഒരു സഭ സ്ഥാനാർഥിയായ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. രാഹുൽഗാന്ധിക്കെതിരെ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാൽ  തടസവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന മാറ്റിവെച്ചത്. രാഹുല്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് ലാലിന്റെ ആരോപണം.

ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ധ്രുവ് ലാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചത്. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെ സംബന്ധിച്ച പരാതി വിവാദമാക്കി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.