ലോക്സഭാ തെരഞ്ഞെടുപ്പിനിടയിൽ പാകിസ്താനെ ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു; ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഈ മാസം 16നും 20നും ഇടയില്‍ പാകിസ്താനെഅക്രമിക്കാന് ഇന്ത്യ പദ്ധതിയിട്ടിട്ടുണ്ട് എന്ന ഗുരുതര ആരോപണവുമായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷി. ഇന്ന് മുള്‍ത്താനില്‍ വെച്ചായിരുന്നു ഷാ മഹ്മൂദ് ഖുറൈഷി വിവാദമാകുന്ന ഈ ആരോപണം ഉന്നയിച്ചത്.
ഇന്ത്യ തങ്ങളെ ആക്രമിക്കാൻ പദ്ധതിയിട്ടിട്ടുണ്ട് എന്നതിന് വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടെന്നും വളരെ ഉത്തരവാദിത്വത്തോടെ തന്നെയാണ് ഇക്കാര്യം പറയുന്നതെന്നും ഷാ മഹ്മൂദ് ഖുറൈഷി വ്യക്തമാക്കുന്നു. ജമ്മു കാശ്മീരിലെ പുൽവാമയിൽ നടന്ന ആക്രമണം പോലെ തീവ്രവാദിയാക്രമണം കാശ്മീരില്‍ നടത്തിയായിരിക്കും പാകിസ്താനെതിരായ ആക്രമമെന്നും ഷാ മഹ്മൂദ് ഖുറൈഷി അവകാശപ്പെട്ടു.
എന്നാൽ, പാകിസ്താന് ലഭിച്ചു എന്ന് അവകാശപ്പെടുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പാക് വിദേശകാര്യ മന്ത്രി തയ്യാറായിട്ടില്ല. തന്നോട് ഈ വിവരം രാജ്യത്തോട് പറയാന്‍ പ്രധാനമന്ത്രി ഇമ്രാന്ഖാന് അനുമതി നല്‍കിയിട്ടുണ്ടെന്നും ഷാ മഹ്മൂദ് ഖുറൈഷി പറഞ്ഞു. ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി ജെ പി യുദ്ധഭ്രാന്ത് വളര്‍ത്തുകയാണെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.