`മോദിയെയും ഇന്ത്യയെയും സപ്പോർട്ട് ചെയ്യുന്ന താങ്കളെ കൊലപ്പെടുത്തും´: ഡോ. ജി.മാധവൻനായർക്ക് ജയ്ഷെ മുഹമ്മദിന്റെ ഭീഷണിക്കത്ത്
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. ജി.മാധവൻനായർക്ക് ഭഷണിക്കത്ത്. പാകിസ്ഥാൻ തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പേരിലായിരുന്നു ഭീഷണികത്ത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാധവൻനായരുടെ വീട്ടിലെ ലെറ്റർബോക്സിൽ ഭീഷണിക്കത്ത് നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയത്.
മോദിയെയും ഇന്ത്യയെയും സപ്പോർട്ട് ചെയ്യുന്ന മാധവൻനായരെ കൊലപ്പെടുത്തുമെന്നായിരുന്ന ഭീഷണി സന്ദേശം. ഇംഗ്ലീഷിലായിരുന്നു കത്തിലെ ഉള്ളടക്കം. മാധവൻനായരുടെ വീട്ടിലും സമീപത്തെ വീട്ടിലും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ കത്ത് ആരാണ് ലെറ്റർ ബോക്സിൽ നിക്ഷേപിച്ചതെന്ന് പ്രാഥമിക ഘട്ടത്തിൽ കണ്ടെത്താനായിട്ടില്ല.
വധഭീഷണിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മ്യൂസിയം പോലീസാണ് കേസ് അന്വേഷിക്കുന്നത്. നിലവിൽ സിഐഎസ്എഫിന്റെ ഗണ്മാൻ ഉൾപ്പെടെയുള്ള സുരക്ഷ അദ്ദേഹത്തിനുണ്ട്. ഭീഷണി കത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
സർവീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷം മാധവൻനായർ സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും പരിപാടികളിലെ പ്രധാന സാന്നിധ്യമാണ്. മാധവൻനായർക്ക് ലഭിച്ച ഭീഷണി കത്ത് പോലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.