സ്ത്രീയെ ആക്രമിച്ച കേസ്: കോഴിക്കോട് ബിജെപി സ്ഥാനാർത്ഥി റിമാൻഡിൽ

single-img
28 March 2019

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും യുവമോർച്ച നേതാവുമായ അഡ്വ. പ്രകാശ് ബാബുവിനെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിന്നാലു ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ചിത്തിര ആട്ട വിശേഷ  സമയത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു വിധി.

ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ നാലിന് മുന്‍പായി പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാന്‍ ഇന്നാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയത്.

ശബരിമല സ്‌ത്രീ പ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണുള്ളത്. ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു, ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങൾ തകർത്തു എന്നീ കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ടുള്ളത്.

ഇതിനെതിരെ പ്രകാശ് ബാബു നാളെ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കും.