പ്രധാനമന്ത്രിയുടെ പേരിൽ 2000 രൂപ ലഭിച്ചുവെന്നു കാട്ടി പ്രചരിപ്പിക്കുന്ന മെസേജുകളിൽ വിചിത്ര ചിഹ്നങ്ങൾ; തട്ടിപ്പും ഫോട്ടോഷോപ്പും തുറന്നുകാട്ടി സോഷ്യൽ മീഡിയ
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിയുടെ ഭാഗമായി നരേന്ദ്രമോദിയുടെ പേരിൽ 2000 രൂപ ലഭിച്ചുവെന്നു കാട്ടി സംഘപരിവാർ- ബിജെപി പ്രവർത്തകർ പ്രചരിപ്പിക്കുന്ന മെസേജുകളിൽ വിചിത്ര ചിഹ്നങ്ങൾ. പ്രചരിക്കുന്ന മെസേജുകളിൽ ടിക്ക് ചിഹ്നവും സെൻഡിങ്ങ് എന്നു എഴുതിയിരിക്കുന്നതുമാണ് മെസേജുകൾ തട്ടിപ്പാണെന്നുള്ളതിൻ്റെ തെളിവായി സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുന്നത്. മെസ്സേജ് സെന്റ് ആകാനുള്ള സമയം പോലും കൊടുക്കാതെ സ്ക്രീൻ ഷോട്ട് എടുത്ത് പ്രചരിപ്പിക്കുന്ന സംഭവമാണ് ഇപ്പോൾ ട്രോളുകളായി സോഷ്യൽമീഡിയ നിറയുന്നത്.
പദ്ധതി നടപ്പിലാക്കുന്ന വേഗതയെ പ്രകീർത്തിച്ച് ബിജെപിയുടെ ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച പദ്ധതി ഫെബ്രുവരി 24-നാണ് തുടക്കം കുറിച്ചത്. ഗോരഖ്പുരില്‍ നടന്ന ചടങ്ങില്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം നിക്ഷേപിച്ചാണ് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി രാധാമോഹന്‍ സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രാജ്യത്തെ 12 കോടിയിലേറെ വരുന്ന കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്നുഗഢുക്കളായി ആറായിരം രൂപയുടെ സഹായം നല്‍കുന്നതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി. ആകെ 75000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായ ഒരു കോടിയോളം കര്‍ഷകര്‍ക്ക് ഞായറാഴ്ച തന്നെ ആദ്യഗഢു ബാങ്ക് അക്കൗണ്ടിലൂടെ നല്‍കും. രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം.