ജെയ്ഷെ മുഹമ്മദിന്റെ പേര് പരാമർശിക്കരുതെന്ന ചൈനയുടെ ആവശ്യത്തെ തള്ളി ഐക്യരാഷ്ട്രസഭ; ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യക്കൊപ്പമാണെന്നു വ്യക്തമാക്കി യുഎൻ
പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ. ചൈനയുടെ പ്രതിഷേധങ്ങളെ വകവയ്ക്കാതെയാണ് ഐക്യരാഷ്ട്രസഭ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹീനവും ഭീരുത്വപരവുമായ ബോംബ് ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയുടെ അർധസൈനിക വിഭാഗത്തിലെ നാൽപതോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകരാക്രമണം എന്നാണ് പുൽവാമ ആക്രമണത്തെ സുരക്ഷാ കൗൺസിൽ വിശേഷിപ്പിച്ചത്.
എല്ലാരാജ്യങ്ങളും ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരുമായി സഹകരിക്കണമെന്നും പ്രസ്താവനയിൽ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു. ഇത്തരമൊരു പ്രസ്താവന പുറത്തിറങ്ങുന്നതിനെ ചൈന തടയാൻ ശ്രമിച്ചിരുന്നതായി എൻഡിവി റിപ്പോർട്ട് ചെയ്തു. ജെയ്ഷെ മുഹമ്മദിന്റെ പേര് പരാമർശിക്കരുതെന്ന ചൈനയുടെ ആവശ്യത്തെ നിരാകരിച്ചായിരുന്നു ഐക്യരാഷ്ട്രസഭ ഇന്ത്യക്കൊപ്പം നിന്നത്.
ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഐക്യരാഷ്ട്ര സഭയിൽ വീറ്റോ പവർ ഉപയോഗിച്ച് ചൈന എക്കാലവും തടസം സൃഷ്ടിച്ചുവരികയാണ്. പുൽവാമ ആക്രമണത്തിൽ അപലപിച്ച് ചൈന പ്രസ്താവന ഇറക്കിയെങ്കിലും ഇതിൽ പാക്കിസ്ഥാനെ സംബന്ധിച്ച് പരാമർശം ഉണ്ടായിരുന്നില്ല.
പ്രസ്താവനയിൽ ജെയ്ഷെ മുഹമ്മദിന്റെ പേര് പരാമർശിക്കരുതെന്നും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീർ എന്ന് ചേർക്കണമെന്നുമായിരുന്നു ചൈനയുടെ പ്രധാന ആവശ്യം. ഇന്ത്യയുമായി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നുള്ള ഭാഗവും നീക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിരാകരിച്ചായിരുന്നു സുരക്ഷാ കൗൺസിലിന്റെ പ്രസ്താവന.