ഷഫീക്ക് അൽ ഖാസി ഉപദ്രവിച്ച പതിനഞ്ചുകാരിയെ ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റാൻ വിസമ്മതിച്ചു വീട്ടുകാർ: ഈ സാഹചര്യത്തിൽ സമ്മതം ആവശ്യമില്ലെന്ന് വ്യക്തമാക്കി ചൈൽഡ് ലൈൻ പ്രവർത്തകർ
പതിനഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പീഡനത്തിന് ഇരയായ പെൺകുട്ടി മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതായി പൊലീസ്. ഷഫീക്ക് അൽ ഖാസിമിക്കിതിരെ സംഭവം നടന്നു ഒരാഴ്ച്ച കഴിഞ്ഞിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നതിനെത്തുടർന്നാണ് പൊലീസ് രംഗത്തെത്തിയത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ വിവരങ്ങള്‍ ധരിപ്പിച്ചതാണെന്നും പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കുമെന്നുമാണ് റൂറല്‍ എസ്പി പി.അശോക് കുമാർ പറഞ്ഞത്.
കുട്ടിയെ എത്രയും വേഗം ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റുമെന്നാണ് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. എന്നാൽ ഈ നീക്കത്തിനെതിരെ കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിക്കുകയാണെന്നും അവർ പറഞ്ഞു. കുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് ഈ അവസരത്തിൽ കാര്യമാക്കുന്നില്ലെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം ഷഫീക്ക് ഖാസിമിക്കെതിരെ പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് സെന്റര്‍ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന സ്ഥാപനം മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്കി. അന്വേഷണം വൈകുന്നത് ഷഫീക്ക് ഖാസിമിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് സംശയവും അവർ ഉയർത്തിയിട്ടുണ്ട്.
തൊളിക്കോട് മുസ്ലിം ജമാഅത്ത് ഇമാമായിരുന്നു ഷഫീക്ക് അൽ ഖാസിമി. ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് സ്വന്തം കാറിനുള്ളില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. തൊഴിലുറപ്പ് തൊഴിലാളികളാണ് വിവരം പുറംലോകത്തെ അറിയിക്കുന്നത്.