മമതയ്ക്ക് തിരിച്ചടി: കമ്മിഷണര്‍ സിബിഐക്ക് മുന്നിൽ ഹാജരാകണം
സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ സിബിഐക്ക് മുന്നില്‍ ഹാജരാകണമെന്നും, സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ചിട്ടിത്തട്ടിപ്പ് കേസ് അന്വേഷണം ബംഗാള്‍ പൊലീസ് അട്ടിമറിച്ചു എന്നതാണ് സി ബി ഐയുടെ ആരോപണം. സി ബി ഐക്ക് കൈമാറിയത് തിരുത്തല്‍ വരുത്തിയരേഖകളാണ് എന്നും, . പിടിച്ചെടുത്ത തെളിവുകള്‍ പ്രധാനപ്രതിക്ക് തിരികെ നല്‍കി എന്നും സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ച കോടതി ഫെബ്രുവരി 20-ന് കേസ് വീണ്ടും പരിഗണിക്കും എന്നും അറിയിച്ചു.
ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ കോടതീയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു.