ഇന്ത്യയിലെത്തിയപ്പോൾ ബീഫ് കഴിക്കുവാൻ മോഹം; ഗോമാംസം കൈവശംവെച്ചതിന് ചൈനക്കാർ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ
ഗോമാംസം കൈവശംവെച്ചതിന് മൂന്ന് ചൈനക്കാൾ ഉൾപ്പെടെ അഞ്ചു പേരെ നാഗ്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 18 ന് ഗുംഗാവ് ഖനിമേഖലയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടയിലാണ് എസ് യു വിയില്‍ കടത്തുകയായിരുന്ന 10 കിലോഗ്രാം മാംസം കണ്ടെത്തിയത്. തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവര്‍ അഫ്രോസ് ഷെയ്ക്ക് (29), ദേവേന്ദ്ര നഗ്രലെ(31), ലി ചു ചുങ്(55), ലു വെങ് ചുങ്(51), ലു വോങ് കോങ്(53) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാംസ സാംപിളുകള്‍ ലാബില്‍ പരിശോധനക്കയച്ചതിനെ തുടര്‍ന്നാണ് അത് പശുവിൻ്റേതാണെന്ന് തിരിച്ചറിഞ്ഞത്. അഞ്ചു പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി.
മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം സാവ്‌നെര്‍ കോടതിയില്‍ ഹാജരാക്കിയ അഞ്ചു പേരെയും ഫെബ്രുവരി 14 വരെ റിമാന്‍ഡ് ചെയ്തു. ലിങ് ചു ചുങ്ങിനെ ശാരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ചൈന കോള്‍ ഇന്ത്യയിലെ ജീവനക്കാരായ ലി ചു ചുങ്, ലു വെങ് ചുങ്, ലു വോങ് കോങ് എന്നിവര്‍ ഗുംഗാവിലെ മാംഗനീസ് ഖനിയില്‍ ടെക്‌നീഷ്യന്‍മാരാണ്.