`2019 ൽ ഈ പാർട്ടിയിലെ ഒരാൾ പോലും കേരളത്തിൽ നിന്നും നിലവിലെ പാർട്ടി പ്രവർത്തനം വഴി പാർലമെൻ്റ് കാണില്ല; ബിജെപിയിലെ കള്ള നാണയങ്ങളെ കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു´
ബിജെപിയിലെ സംസ്ഥാന നേതാക്കളും ദേശീയ നേതൃത്വവും തമ്മിലുള്ള പ്രകട വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് കുറിപ്പ്. വി വി വിനോദ് ഗോൾഫ്ളിങ്കിൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് ഫേസ്ബുക്കിൽ ചർച്ചയാകുന്നത്. ബി ജെ പിയുടെ വളരെ പ്രമുഖനായൊരു ദേശീയ നേതാവുമായി ഇതു സംബന്ധിച്ചു സംസാരിക്കാനിടയായ വിഷയങ്ങളാണ് ഇദ്ദേഹം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
കേരളത്തിലെ ബിജെപി നേതാക്കളുടെ ആരംഭശൂരത്വവും മേനിനടിക്കലുമൊക്കെയാണ് ചർച്ചയ്ക്കു പാത്രമായിരിക്കുന്നതെന്നും വിനോദ് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ദേശീയ നേതാവ് കേരളത്തിലെ നേതാക്കളെപ്പറ്റി പറഞ്ഞ കാര്യങ്ങളും വിനോദ് പറയുന്നുണ്ട്.
നിങ്ങളുടെ നാട്ടിലെ ഞങ്ങളുടെ നേതാക്കൾ വളരെ ബാലിശമായാണ് പെരുമാറുന്നത്. സർക്കാർ അച്ചടിച്ച വോട്ടർ ലിസ്റ്റും ഒന്നു രണ്ട് പത്രവാർത്തകളും വച്ച് വലിയ ഗവേഷണം നടത്തിയ മട്ടിൽ ഇവിടെ വന്നു പുലമ്പും. എന്നിട്ട് എങ്ങനെയുണ്ട് എന്റെ കണ്ടുപിടിത്തം എന്ന മട്ടിൽ ഒരു നോട്ടമുണ്ട്- വിനോദ് പോസ്റ്റിൽ പറയുന്നു.
എത്ര ലാഘവത്തോടെയാണ് കേരളത്തിലെ പാർട്ടിക്കാരിൽചിലർ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത് എന്നറിയണമെങ്കിൽ ബിജെപി സംവിധാനം വഴി വരുന്ന റിപ്പോർട്ടുകൾ വായിക്കണം. 2019 ൽ ഒരാൾ പോലും നിലവിലെ പാർട്ടി പ്രവർത്തനം വഴി പാർലമെന്റ് കാണില്ലെന്ന് അടിവരയിടുമ്പോൾത്തന്നെ കാണാപ്പുറത്ത് എന്തെല്ലാമോ മുഴങ്ങുന്നുണ്ടെന്നും വിനോദ് പറയുന്നു.
പ്രസ്തുത ‘ജി’ യും താമസിയാതെ കേരളത്തിലെത്തും., വിടുവായത്തരങ്ങൾക്കു ചെവി കൊടുക്കാനല്ല ., വഴിവിട്ട അൽപ്പരെ അടിച്ചൊതുക്കാൻ കൂടി വേണ്ടി. സംഘം വിട്ട് കളിയില്ലെന്ന് ഓർമ്മിപ്പിക്കുമ്പോൾത്തന്നെ സംഘികളുടെ ധർമ്മമെന്തെന്ന് ഓർമ്മപ്പെടുത്താൻ കൂടി ആയിരിക്കുമത്രേ , ആ വരവ്- വിനോദ് പറയുന്നു.