88 പന്തില്‍ ന്യൂസിലന്‍ഡ് വിജയറണ്‍ കുറിച്ചപ്പോള്‍ ഇന്ത്യയെ തേടിയെത്തിയത് നാണക്കേടിന്റെ റെക്കോര്‍ഡ്

single-img
31 January 2019

കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലേറ്റ നാണക്കേടിന് ഹാമില്‍ട്ടണില്‍ കണക്കുതീര്‍ത്ത് ന്യൂസിലന്‍ഡ്. നാലാം ഏകദിനത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്തു. സന്ദര്‍ശകരെ 92 റണ്‍സിന് പുറത്താക്കി കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14.4 ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ദയനീയ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയെ തേടിയെത്തിയത് നാണക്കേടിന്റെ റെക്കോര്‍ഡാണ്. ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ് ന്യൂസിലന്‍ഡിനെതിരെ ഇന്ന് വഴങ്ങിയത്. വിജയലക്ഷ്യമായ 93 റണ്‍സ് 14.4 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി അടിച്ചെടുത്ത കീവികള്‍ 212 പന്തുകള്‍ ബാക്കിയാക്കിയാണ് ഹാമില്‍ട്ടണില്‍ ജയിച്ചു കയറിയത്.

2010ല്‍ ധാംബുള്ളയില്‍ ശ്രീലങ്കക്കെതിരെ 209 പന്തുകള്‍ ബാക്കി നില്‍ക്കെ തോറ്റതായിരുന്നു ബാക്കിയുള്ള പന്തുകളുടെ അടിസ്ഥാനത്തില്‍ ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും കനത്ത തോല്‍വി. തുടര്‍ച്ചയായി പത്തോവറുകള്‍ എറിഞ്ഞ് അഞ്ചു വിക്കറ്റു വീഴ്ത്തി ഇന്ത്യയെ എറിഞ്ഞിട്ട പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടാണ് കീവീസിന് പരമ്പരയില്‍ ആശ്വാസ ജയമൊരുക്കിയത്.

കരിയറില്‍ 200ാം ഏകദിനം കളിക്കുന്ന രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ എല്ലാവരും ക്രീസ് വിടുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടും മൂന്നു വിക്കറ്റെടുത്ത ഗ്രാന്ദ്‌ഹോമുമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്. 10 ഓവറില്‍ നാല് മെയ്ഡനടക്കം 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബോള്‍ട്ടിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ഇന്ത്യയുടെ ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.

ഇന്ത്യക്ക് ആറാം ഓവറില്‍ തന്നെ ശിഖര്‍ ധവാനെ(13)നഷ്ടപ്പെട്ടു. ബോള്‍ട്ടിന്റെ പന്തില്‍ ധവാന്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ ബോള്‍ട്ടിന്റെ പന്തില്‍ ക്യാച്ച് നല്‍കി രോഹിത് ശര്‍മ്മയും (7) ക്രീസ് വിട്ടു. അക്കൗണ്ട് തുറക്കും മുമ്പ് അമ്പാട്ടി റായിഡുവിനെ ഗ്രാന്ദ്‌ഹോം മടക്കിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന്റേയും അവസ്ഥ ഇതു തന്നെയായിരുന്നു. ഇതോടെ ഇന്ത്യ നാല് വിക്കറ്റിന് 33 റണ്‍സായി.

അരങ്ങേറ്റ താരം ശുഭ്മാന്‍ ഗില്ലും അവസരം മുതലെടുത്തില്ല. 21 പന്തില്‍ ഒമ്പത് റണ്‍സടിച്ച ഗില്ലിനെ ബോള്‍ട്ട് പുറത്താക്കി. കേദര്‍ ജാദവും ഭുവനേശ്വര്‍ കുമാറും ഓരോ റണ്‍ വീതം നേടി ക്രീസ് വിട്ടു. യഥാക്രമം ബോള്‍ട്ടിനും ഗ്രാന്ദ്‌ഹോമിനുമാണ് വിക്കറ്റ്. ഇതോടെ ഇന്ത്യ ഏഴു വിക്കറ്റിന് 40 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി.

ബൗള്‍ട്ടിന്റെ ഒന്‍പതാം ഓവറില്‍ മൂന്നു ബൗണ്ടറികള്‍ നേടി ഹാര്‍ദിക് പാണ്ഡ്യ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അടുത്ത വരവില്‍ അതിന്റെ കേടും ബൗള്‍ട്ട് തീര്‍ത്തു. 20 പന്തില്‍ 16 റണ്‍സുമായി ഹാര്‍ദിക്കും പുറത്ത്. ഇതോടെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലായി ഇന്ത്യ.

ടോഡ് ആസിലിന്റെ പന്തില്‍ ഗ്രാന്‍ഡ്‌ഹോമിനു ക്യാച്ച് സമ്മാനിച്ച് കുല്‍ദീപ് മടങ്ങി. 33 പന്തില്‍ ഒരു ബൗണ്ടറി സഹിതം 15 റണ്‍സെടുത്താണ് കുല്‍ദീപ് മടങ്ങിയത്. ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ചാഹല്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും അഞ്ചു റണ്‍സെടുത്ത ഖലീല്‍ അഹമ്മദിനെ മടക്കി നീഷാം ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീലയിട്ടു.