കുംഭമാസത്തിൽ യുവതികൾ വീണ്ടും ശബരിമലയിലേക്ക്; ആലോചനായോഗം തൃശ്ശൂരിൽ ചേർന്നു
മകരവിളക്ക് കഴിഞ്ഞ് നടയടച്ച ശബരിമല മാസപൂജകൾക്കായി ശബരിമല നട കുംഭം ഒന്നിന് തുറക്കുമ്പോൾ യുവതികളെ വീണ്ടും സന്നിധാനത്ത് എത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ. നവോത്ഥാന കേരളം ശബരിമലയിലേക്ക് ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് യുവതികൾ ശബരിമലയിൽ എത്തുന്നത്.
ഇതുസംബന്ധിച്ച ആലോചനായോഗം തൃശൂരിൽ ചേർന്നു. അയ്യപ്പ ദർശനത്തിന് സന്നദ്ധരായ സ്ത്രീകൾ ഒന്നുമുതൽ അഞ്ച് വരെയുള്ള തീയതികളിൽ വ്യത്യസ്ത സമയങ്ങളിലായി ശബരിമലയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറുസംഘങ്ങളാണ് ശബരിമലയിലേക്ക് തിരിക്കുകയെന്നും സൂചനകളുണ്ട്.
ആലോചനായോഗത്തിൽ. യുവതീപ്രവേശനത്തെ തടയുന്നവരെ ഏതുവിധേനയും നേരിടാനും തീരുമാനമെടുത്തുകഴിഞ്ഞു. ബിന്ദു തങ്കം കല്യാണി, മൈത്രേയൻ, ശ്രേയസ് കണാരൻ എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്.
കോടതിവിധി വന്നതു മുതൽ ശബരിമലയിൽ കയറുകയും കയറാൻ ശ്രമിക്കുകയും ചെയ്ത യുവതികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനെതിരെ പ്രചാരണം നടത്തുവാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിൽ രേഷ്മ നിഷാന്തും ഷാനിലയും അടക്കമുള്ള സംഘം ശബരിമല ദർശനത്തിന് എത്തിയിരുന്നു. എന്നാൽ പ്രതിഷേധം കാരണം ക്ഷേത്രദർശനം നടന്നിരുന്നില്ല.