സൗദി അറേബ്യയില്‍ അവധി ആഘോഷിക്കാന്‍ എത്തിയ അമ്മയും നാലു മക്കളും കാര്‍ അപകടത്തില്‍ മരിച്ചു

single-img
26 December 2018

സൗദി അറേബ്യയില്‍ കാര്‍ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. എമിറാത്തി യുവതിയും നാലു മക്കളുമാണ് മരിച്ചത്. സൗദിയുടെ കിഴക്കന്‍ പ്രദേശത്തെ അല്‍ നുറൈഹയിലാണ് അപകടമുണ്ടായത്. 41 വയസ്സുള്ള മാതാവ്, മൂന്നും 15ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍, എട്ടും 22ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

18 വയസ്സുള്ള അഞ്ചാമത്തെ മകളും പിതാവും അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് അല്‍ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ആശുപത്രിയിലാണ്. അവധി ആഘോഷിക്കാനാണ് കുടുംബം സൗദിയില്‍ എത്തിയത്.

രണ്ടു കാറുകളിലായിരുന്നു സംഘം യാത്ര ചെയ്തിരുന്നത്. എതിരെ നിന്നും അമിത വേഗതയില്‍ വന്ന കാര്‍ മാതാവ് ഓടിച്ചിരുന്ന കാറില്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 18 വയസ്സുള്ള പെണ്‍കുട്ടി ഒഴികെ എല്ലാവരും മരിക്കുകയായിരുന്നു.