ദുബായില്‍ കോഴിക്കോട് സ്വദേശി പാക് പൗരന്റെ കുത്തേറ്റു മരിച്ചു: ബഹ്‌റൈനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് സന്ദര്‍ശക വിസയില്‍ എത്തിയ മലയാളി മരിച്ചു

single-img
1 October 2018

വാക്കുതര്‍ക്കത്തിനിടെ പാകിസ്താനിയുടെ കുത്തേറ്റ് മലയാളി മരിച്ചു. പാര്‍ക്കോ ഹൈപ്പര്‍മാര്‍ക്കറ്റ് ആന്റ് റസ്റ്റോറന്റ് മാനേജര്‍ പൂനൂര്‍ പൂക്കോട് വി.കെ അബുവിന്റെ മകന്‍ അബ്ദുള്‍ റഷീദ് (42) ആണ് സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി താമസസ്ഥലത്തായിരുന്നു സംഭവമെന്നാണ് പ്രാഥമിക വിവരം. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റിനോട് അനുബന്ധിച്ചാണ് റഷീദും പ്രതിയായ പാകിസ്താനിയും അടക്കമുള്ള ജീവനക്കാര്‍ താമസിച്ചിരുന്നത്. താമസ സൗകര്യത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ബഹ്‌റൈനില്‍ സന്ദര്‍ശക വിസയില്‍ എത്തിയ മലയാളി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. നിലമ്പൂര്‍ ചക്കാലക്കുത്ത് കോട്ടായി ഹൗസില്‍ അഷീര്‍ (37) ആണ് മരിച്ചത്. ഗുദൈബിയ പഴയ രാജധാനി ഹോട്ടലിനു സമീപത്തെ ഫ്‌ളാറ്റില്‍ നിന്നാണ് താഴെ വീണത്. പുലര്‍ച്ചെയായിരുന്നു സംഭവം.

കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പ് ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് പോയ അഷീര്‍ കഴിഞ്ഞ മാര്‍ച്ച് 28 നാണ് സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയത്. ഭാര്യ ഷബ്‌നയും മക്കളും നാട്ടിലാണ്. പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.