ഒമാനെ മുൾമുനയിൽ നിർത്തിയ മേകുനു ചുഴലിക്കാറ്റിൽ വൻനാശം: രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നേവിയുടെ കപ്പലുകൾ ഒമാനിലേക്ക്
ഒമാനെ ഞെട്ടിച്ച മേകുനു ചുഴലിക്കാറ്റിൽ സലാല മേഖലയിൽ കനത്ത നഷ്‌ടം. ദോഫാർ ഗവർണറേറ്റിലെ സഹൽനൂത്തിൽ ചുമര് തകർന്ന് പരിക്കേറ്റ പന്ത്രണ്ടുകാരി മരിച്ചു. മറ്റൊരു സംഭവത്തിൽ മൂന്ന് ഏഷ്യൻ വംശജർക്ക് പരിക്കേറ്റിട്ടുണ്ട്. 50,000ഓളം ഇന്ത്യാക്കാർ താമസിക്കുന്ന സലാല മേഖലയിൽ ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നത്.
കടുത്ത കാറ്റും മഴയും മൂലം പലയിടത്തായി കുടുങ്ങിപ്പോയ നിരവധി പേരെ സുരക്ഷാസേനകൾ രക്ഷിച്ചു. ലാല സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ സ്വദേശി കുടുംബത്തിലെ ആറ് പേരെ സൈനികർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിര്‍ബാത്തില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 16 ഏഷ്യന്‍ വംശജരെ രക്ഷപ്പെടുത്തി.
മറ്റൊരു സ്ഥലത്ത് ടുണീഷ്യന്‍ കുടുംബത്തിലെ ആറ് പേരെയും സൈനിക വിഭാഗം രക്ഷപ്പെടുത്തി. താഖയില്‍ നിന്നാണ് മറ്റു രണ്ട് പേരെ രക്ഷപ്പെടുത്തിയത്. ഭീതിയോടെയാണ് ഇന്നലെ പകല്‍ സമയം സലാല നിവാസികള്‍ കഴിച്ചുകൂട്ടിയത്. മലയാളികള്‍ അടക്കമുള്ളവര്‍ താമസസ്ഥലത്ത് തന്നെ നിന്നു.
രാവിലെ കുറച്ച് പേര്‍ മാത്രം പുറത്തിറങ്ങിയെങ്കിലും പുറത്തിറങ്ങരുതെന്ന് അധികൃതരുടെ നിര്‍ദേശം വന്നതോടെ മുഴുവന്‍ ആളുകളും താമസ സ്ഥലങ്ങളിലേക്ക് മടങ്ങി. വൈകിട്ടോടെ ചില ഭാഗങ്ങളില്‍ വൈദ്യുതി നിലയ്ക്കുക കൂടി ചെയ്തതോടെ ഒറ്റപ്പെട്ട സ്ഥിതിയിലായിരുന്നു പ്രദേശവാസികള്‍.
രാത്രിയോടെ ശക്തമായ മഴയും കടലേറ്റവും കാരണം പല കെട്ടിട്ടങ്ങളുടേയും താഴെ നിലയിലെ വീടുകളില്‍ നിന്നും വീട്ടുപകരണങ്ങള്‍ അടക്കം ഒഴുകിപ്പോയി.
കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. ചില വാഹനങ്ങള്‍ ശക്തമായ വെള്ളത്തില്‍ ഒലിച്ചുപോകുകയും ചെയ്തു. പാചക വാതക സിലിന്‍ഡറുകള്‍ ഉള്‍പ്പടെ വെള്ളത്തില്‍ ഒഴുകി.
ഒഴിഞ്ഞു പോയവരേയും സുരക്ഷാസേന രക്ഷപ്പെടുത്തിയവരേയും സിവിൽ ഡിഫന്‍സിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും വിവിധ ഷെല്‍ട്ടറുകളിലെത്തിച്ചു.
വ്യാഴാഴ്ച രാത്രി തന്നെ ഷെൽട്ടറുകളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇവര്‍ക്ക് വേണ്ട വസ്ത്രം, പുതപ്പ്, ഭക്ഷണം തുടങ്ങിയ ആവശ്യ വസ്തുക്കളെല്ലാം പോലീസ് എത്തി വിതരണം ചെയ്തു. ആയിരക്കണക്കിന് പേരെയാണ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയത്. ചുഴലിക്കാറ്റിന് മുന്നോടിയായി നല്ല മഴയാണ് ഒമാനിലെങ്ങും പെയ്തത്. ദല്‍ക്കൂത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 121.14 മില്ലി മീറ്റര്‍. സദാഹ് (76.4 മില്ലിമീറ്റര്‍), മിര്‍ബാത്ത് (55.6 മില്ലിമീറ്റര്‍), സലാല തുറമുഖം (47.8എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ പെയ്ത മഴയുടെ അളവ്.
അതേസമയം കനത്ത നാശം വിതച്ച സലാലയിലെ രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നേവിയുടെ കപ്പലുകൾ ഒമാനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. എെ.എൻ,എസ് ദീപക്, എെ.എൻ.എസ് കൊച്ചി എന്നി കപ്പലുകളാണ് മുംബയിൽ നിന്നും സലാല തീരത്തേക്ക് കഴിഞ്ഞ ദിവസം തിരിച്ചത്. ഹെലികോപ്‌റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉൾക്കൊണ്ടതാണ് ഇന്ത്യയുടെ ഈ നേവി കപ്പലുകൾ. ഇന്ത്യ- ഒമാൻ നാവിക സഹകരണത്തിന്റെ കൂടി ഭാഗമായാണ് അയൽ രാജ്യത്തേക്കുള്ള ഇന്ത്യൻ കപ്പലുകളുടെ വരവ്.