പ്രവാസികള്‍ക്ക് തിരിച്ചടി: കുവൈത്തില്‍ ഇനിമുതല്‍ 30 തികയാത്ത ബിരുദധാരികള്‍ക്ക് വിസ അനുവദിക്കില്ല

single-img
24 May 2018

ജൂലായ് ഒന്നുമുതല്‍ കുവൈത്തില്‍ 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്‌ളോമ ധാരികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടനുണ്ടാകും. എന്നാല്‍, ഗാര്‍ഹിക തൊഴിലുകള്‍ക്കായി വരുന്നവര്‍ക്ക് പ്രായം ബാധകമായിരിക്കില്ല.

യുവാക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റോടെ കുവൈത്തില്‍ എത്തിയാല്‍ മതിയെന്നാണ് തീരുമാനം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉടനെ തൊഴില്‍തേടിയെത്തുന്നവര്‍ ഒരു മുന്‍പരിചയവുമില്ലാതെ തൊഴിലിടം പരിശീലനകേന്ദ്രമായി ഉപയോഗിക്കുകയാണ്.

രാജ്യത്തിനുവേണ്ടത് തൊഴില്‍പരിചയവും വിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണെന്നും അതോറിറ്റി വിലയിരുത്തി. കുവൈത്ത് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ പുതിയ കണക്കനുസരിച്ച് 2017ല്‍ രാജ്യത്ത് 68,000 വിദേശികളുടെ വര്‍ധനയുണ്ടായി.

നടപ്പുവര്‍ഷം കഴിഞ്ഞ മൂന്നുമാസത്തിനകം 10,704 വിദേശ തൊഴിലാളികള്‍ രാജ്യത്ത് എത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് 20,34,285 തൊഴിലാളികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 3,96,265 പേര്‍ പൊതുമേഖലയിലും 1,638,020 പേര്‍ സ്വകാര്യ മേഖലയിലുമാണ്.

രാജ്യത്തെ തൊഴില്‍ശക്തിയില്‍ വലിയ അന്തരമാണ് വിദേശികളും സ്വദേശികളും തമ്മിലുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയത്.