സൗദിയിലേക്കുള്ള വിസ ഫീസ് കുത്തനെ കുറച്ചു

single-img
2 May 2018

സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുത്തനെ കുറച്ചതായി ട്രാവല്‍ ഏജന്റുമാര്‍. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ഈടാക്കുക. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുബൈയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായി ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു.

എന്നാല്‍ ഇക്കാര്യം സൗദി അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് ഫാമിലി വിസ സ്റ്റാമ്പിങ്ങിന് ഇന്‍ഷൂറന്‍സും ജി.എസ്.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കിയത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്.

ആറുമാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3,000 റിയാലാണ്. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്റുമാര്‍ വിശദീകരിക്കുന്നു. 2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസ ഫീസ് കൂട്ടിയത്. മൂന്നുമാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നുമുതല്‍ 2000 റിയാലായിരുന്നു തുക. ഇനി മുതല്‍ 300-350 റിയാലാകും ഇതിനുള്ള തുക.