മുഹമ്മദ് ഷമിക്ക് കുരുക്ക്; കൊലപാതകശ്രമത്തിന് കേസ്: സഹോദരനെതിരെ ലൈംഗിക കുറ്റം
കൊല്‍ക്കത്ത: ഭാര്യയുടെ പരാതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ എഫ്ഐആര്‍. ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നീ വകുപ്പുകളാണ് കൊല്‍ക്കത്ത പൊലീസ് ഷമിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷമിയുടെ സഹോദരനെതിരെ ഹസിന് ജഹാന് ബലാത്സംഗ കുറ്റം ആരോപിച്ചതോടെ സഹോദരനെതിരെ ബാലാത്സംഗ കുറ്റത്തിനും കേസെടുത്തു.
കഴിഞ്ഞ വര്‍ഷം ഷമിയുടെ സഹോദരന് ഹസിബ് അഹമ്മദ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഹസിന് ജഹാന്റെ ആരോപണം. ജാമ്യം ലഭിക്കാത്തതും പത്തോ അതിലധികോ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഷമിയുടെ സുഹൃത്തുക്കളും ബന്ധുക്കളും തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരെ പരാതി നല്കിയതിനാല് അക്കൗണ്ടില്‍ കയറാന്‍ സാധിക്കുന്നില്ലെന്ന് ഹസിന് പറഞ്ഞു.
സമ്മതമില്ലാതെ തന്റെ പോസ്റ്റുകള്‍ ഒഴിവാക്കിയ ഫെയ്സ്ബുക്ക് അധികൃതരുടെ നടപടികളെയും അവര്‍ വിമര്‍ശിച്ചു. 2014ല്‍ വിവാഹം നടന്നതു മുതല്‍ ഷമി ഹസിന് ജഹാനോട് ക്രൂരമായാണ് പെരുമാറുന്നതെന്ന് അവരുടെ അഭിഭാഷകന് സക്കീര്‍ ഹുസൈന് പറഞ്ഞു. എന്നാല്‍ വിവാഹബന്ധത്തില്‍ തകരാര്‍ ഉണ്ടാകാതിരിക്കാന്‍ അവര്‍ എല്ലാം സഹിച്ചു.
എന്നിട്ടും ഷമിയും കുടുംബവും ഹസിനോട് മോശമായി പെരുമാറുന്നതു തുടര്‍ന്നു. ഷമിയുടെ വിവാഹേതര ബന്ധങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സക്കീര്‍ ഹുസൈന് പറഞ്ഞു. ധര്‍മശാലയില്‍ നടന്ന ദിയോദര്‍ ട്രോഫി മല്‍സരത്തിനു ശേഷം ഷമി ജാദവ്പുരിലെ വീട്ടിലേക്കു മടങ്ങിയിട്ടില്ല. യുപിയിലെ പിതാവും മാതാവും താമസിക്കുന്ന വീട്ടിലാണ് താരമുള്ളത്.
സ്വകാര്യ ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഹസിന് ജഹാന് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. രാജ്യത്തിന്റെ പലഭാഗത്തുളള സ്ത്രീകളുമായി ഷമിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് ഹസിന് ജഹാന് ആരോപിച്ചു. മുഹമ്മദ് ഷമിയില്‍ നിന്ന് ശാരീരികമായും മാനസികമായും താന്‍ കടുത്ത പീഡനം നേരിടുന്നുണ്ടെന്നും ഹസിന് ജഹാന് പറഞ്ഞു.
രണ്ട് വര്‍ഷത്തിലേറേയായി ഗാര്‍ഹിക പീഡനത്തിന്റെ ഇരയാണ് ഞാന്‍. ഷമിയുടെ കുടുംബാംഗങ്ങളില്‍ നിന്നും മര്‍ദനമേല്‍ക്കാറുണ്ട്. അതിക്രൂരമായ മര്‍ദനത്തിന് പലപ്പോഴും താന്‍ ഇരയാകാറുണ്ടെന്നും ഹസിന് ജഹാന് പറഞ്ഞു. പുലര്‍ച്ചെ മൂന്നുമണിവരെ പല ദിവസങ്ങളിലും അവരെന്നെ ക്രൂരമായി മര്‍ദ്ദിച്ചു.
കൊല്ലണമെന്ന പ്രതികാര ബുദ്ധിയോടെയാണ് പലപ്പോഴും അവര്‍ പെരുമാറിയിരുന്നതെന്നും ഹസിന് ജഹാന് പറഞ്ഞു. എന്നെങ്കിലും ഈ കൊടിയ പീഡനങ്ങള്‍ക്ക് അറുതിയുണ്ടാകുമെന്ന് കരുതിയാണ് പരാതി നല്‍കാതിരുന്നതെന്നും അവര്‍ പറഞ്ഞു. പക്ഷേ അത് ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും ഭാര്യ പറയുന്നു.
പ്രമുഖ ബോളിവുഡ് നടിയെ വിവാഹം കഴിക്കാന്‍ ഷമി ആഗ്രഹിച്ചിരുന്നു. 2014 ല്‍ തന്നെ വിവാഹം ചെയ്യാനെടുത്ത തീരുമാനം തിടുക്കത്തില്‍ എടുത്തതായി പലപ്പോഴും ഷമിക്ക് തോന്നിയിരുന്നതായി ഹസിന് ജഹാന് പറഞ്ഞു. ഇതിനെ തുടര്‍ന്ന് പലപ്പോഴും താന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി.
ലൈംഗിക തൊഴിലാളികളെയും നിരവധി പെണ്‍കുട്ടികളെയും ഷമി ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഷമിയുടെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും ഹസിന് ജഹാന് പറഞ്ഞു. താരത്തിനെതിരെ ഒത്തുക്കളി വിവാദവും ഹസിന് ജഹാന് ഉയര്‍ത്തി.
ഇംഗ്ലണ്ടിലെ പ്രമുഖനായ വ്യവസായിയുടെ നിര്‍ബന്ധത്തിനു വഴങ്ങി പാക്കിസ്ഥാന് സ്വദേശിനിയില്‍ നിന്ന് വന്‍ തുക കൈപറ്റിയതായും ഹസിന് ജഹാന് ആരോപിച്ചു. മുഹമ്മദ് ഷമിക്ക് തന്നെ വഞ്ചിക്കാമെങ്കില്‍ രാജ്യത്തെ ഒറ്റുകൊടുക്കാനും കഴിയുമെന്നും ഹസിന് ജഹാന് ആരോപിച്ചു.
ഷമിക്ക് പാക്കിസ്ഥാന് സ്വദേശിനിയുമായി ഉണ്ടായിരുന്ന പ്രണയം തന്നില്‍ നിന്ന് മറച്ചു വെയ്ക്കുകയായിരുന്നുവെന്നും ഹസിന് ജഹാന് ആരോപിച്ചു. വിവാഹത്തിന് മുന്‍പ് മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ഹസിന് ജഹാന് വെളിപ്പെടുത്തിയിരുന്നു. അടുത്ത ബന്ധത്തിലുളള പെണ്‍കുട്ടിയുമായി ഷമി പ്രണയത്തിലായിരുന്നു.
എന്നാല്‍ ബന്ധുക്കളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹം നടക്കാതെ പോകുകയായിരുന്നു. ഈ ബന്ധത്തിന്റെ പേരില്‍ ഷമി ആത്മഹത്യയ്ക്ക് ശ്രമിക്കുക പോലും ചെയ്തു ഹസിന് ജഹാന് വെളിപ്പെടുത്തി. എന്നാല്‍ ഹസിന് ജഹാന്റെ മാനസിക നില തകര്‍ന്നുവെന്നും തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുഹമ്മദ് ഷമി പറഞ്ഞു. വിവാഹമോചിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമായ ഹസിന് ജഹാനുമായി ഷമി പ്രണയത്തിലാകുകയും അഞ്ചു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷം വിവാഹം കഴിക്കുകയുമായിരുന്നു.
ഭാര്യയുടെ പരാതിയുയര്‍ന്നതോടെ മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ (ബിസിസിഐ) ഏറ്റവും പുതിയ വേതന കരാറില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഷമി തെറ്റുകാരനല്ലെന്നു കണ്ടെത്തിയാല്‍ അദ്ദേഹത്തെ കരാറില്‍ ഉള്‍പ്പെടുത്തുമെന്ന് ബിസിസിഐ അറിയിച്ചു.