മക്ക പള്ളിയില്‍ പര്‍ദ്ദയിട്ട സ്ത്രീകള്‍ ചീട്ട് കളിക്കുന്ന ചിത്രം പുറത്ത്: പുതിയ വിവാദം
സൗദി അറേബ്യന്‍ പുണ്യ നഗരമായ മക്കയിലെ മുസ്ലിം പള്ളിയില്‍ പര്‍ദ്ദയിട്ട നാല് സ്ത്രീകള്‍ ചീട്ട് കളിക്കുന്ന ചിത്രം പുറത്ത്. ചിത്രം വൈറലായതിന് പിന്നാലെ വിശദീകരണവുമായി സൗദി അധികൃതര്‍ രംഗത്തെത്തിയെങ്കിലും ഇത് സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ഇത്തരത്തില്‍ സ്ത്രീകള്‍ ഗെയിം കളിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കിങ് അബ്ദുള്‍ അസീസ് ഗെയ്റ്റിന് സമീപം വെസ്റ്റേണ്‍ സ്‌ക്വയറിലാണ് ഇവരെ കണ്ടതെന്നാണ് റിപ്പോർട്ട്.
അധികൃതര്‍ കളിയവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടെ പര്‍ദ്ദയിട്ട സ്ത്രീകള്‍ അത് അനുസരിച്ചതായും സൗദി ദിനപ്പത്രമായ ഒകാസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. പര്‍ദ്ദിയിട്ട സ്ത്രീകള്‍ ചെയ്തത് വലിയ തെറ്റാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
വിശുദ്ധ പള്ളി ആരാധനയ്ക്കുള്ളതാണെന്നും അതിന്റെ ആത്മീയ ശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാണെന്നുമുളള നിലപാട് പങ്കുവയ്ക്കുന്നവരാണ് ഏറിയപങ്കും. അറിയാതെ ചെയ്തുപോയതാകാമെന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരുമുണ്ട്.