ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവരുടെയും, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നവരുടെയും വാഹനം രണ്ടുമാസം പിടിച്ചു വയ്ക്കും
25 October 2017
കുവൈത്തിൽ ഗതാഗതനിയമങ്ങൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി.ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറള്ളയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് . ഉത്തരവനുസരിച്ചു ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവരുടെയും , സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നവരുടെയും വാഹനം രണ്ടുമാസം പിടിച്ചു വയ്ക്കും.
റോഡരികിൽ നിർത്തിയിടുന്നതും ഗതാഗത തടസ്സമുണ്ടാക്കുന്നതുമായ വാഹനങ്ങളും പിടികൂടും . നിരത്തുകളിൽ നിശ്ചിത വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളും പിടികൂടി രണ്ടു മാസം കസ്റ്റഡിയിൽ വയ്ക്കും. സ്മാർട്ട് ക്യാമറകൾ വഴിയാണ് വേഗപരിധി ലംഘിക്കുന്നവരെ കണ്ടെത്തുക . നിയമ ലംഘനങ്ങൾ കുറച്ചു സുരക്ഷിതവും മാന്യവുമായ ഡ്രൈവിംഗ് സംസ്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ശിക്ഷാനടപടികൾ കര്‍ശനമാക്കിയത്.