സൗദിയിലെ തൊഴില്‍വിസാ കാലാവധി വെട്ടിക്കുറച്ചു

single-img
6 October 2017

സൗദിയില്‍ അനുവദിക്കുന്ന തൊഴില്‍ വിസയുടെ കാലാവധി കുറച്ചു. തൊഴില്‍ വിസ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമാക്കിയാണ് ചുരുക്കിയത്. സര്‍ക്കാര്‍ മേഖലയിലും വീട്ടുവേലക്കാര്‍ക്കും മാത്രമാണ് ഇനി രണ്ട് വര്‍ഷത്തെ വിസ അനുവദിക്കുക.

വിദേശ ജോലിക്കാരുടെ എണ്ണം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. രാജ്യത്ത് വിസ അനുവദിക്കുന്നതും കുത്തനെ കുറച്ചിട്ടുണ്ട്. തീരുമാനത്തിന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഡോക്ടര്‍ അലി ഗഫീസ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഗവണ്‍മെന്റ് മേഖലകളിലും വീട്ടു തൊഴിലാളികള്‍ക്കുമുള്ള വിസകള്‍ക്ക് ഈ കുറവ് ബാധകമല്ല. അത്തരം വിസകള്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ടെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച വിസയുടെ എണ്ണം കുത്തനെ താഴ്ന്നിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറവ് വിസ രേഖപ്പെടുത്തിയതും കഴിഞ്ഞ വര്‍ഷമാണ്. 12 ശതമാനത്തിന്റെ കുറവാണ് വിസ ഇഷൃൂചെയ്യുന്ന കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 14 ലക്ഷം വിസകളാണ് 2016ല്‍ അനുവദിച്ചത്.

അതേസമയം 2015ല്‍ 19,70,000 വിസകളാണ് ഇഷ്യു ചെയ്തിട്ടുള്ളത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിസ കാലാവധി വിഷയത്തില്‍ ഇതിനോട് എതിരാവുന്ന എല്ലാ നിയമങ്ങളും ദുര്‍ബലപ്പെടുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.