പ്രസവശസ്ത്രക്രിയക്കിടെ ലേബര്‍ റൂമില്‍ വച്ച് ഡോക്ടര്‍മാര്‍ ‘അടികൂടി’: കുഞ്ഞ് മരിച്ചു

single-img
30 August 2017

ന്യൂഡല്‍ഹി: അടിയന്തര പ്രസവശസ്ത്രക്രിയക്കിടെ ലേബര്‍ റൂമില്‍ വച്ച് ഡോക്ടര്‍മാര്‍ തമ്മിലുള്ള വാക്കേറ്റത്തില്‍ കുഞ്ഞിന് ജീവന്‍ നഷ്ടമായി. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പില്‍ വ്യത്യാസം കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച സ്ത്രീയായിരുന്നു ഓപ്പറേഷന്‍ ടേബിളില്‍ ഉണ്ടായിരുന്നത്.

ശസ്ത്രക്രിയക്ക് മുമ്പ് അമ്മ ഭക്ഷണം കഴിച്ചിരുന്നോ എന്ന ഡോക്ടര്‍ ടാക്കിന്റെ ചോദ്യമാണ് പ്രകോപനങ്ങള്‍ക്ക് കാരണമായത്. ഇതോടെ കൂടെയുണ്ടായിരുന്ന ഡോക്ടര്‍ അശോക് നയിന്‍വാള്‍, ഡോക്ടര്‍ ടാക്കുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

ചൊവ്വാഴ്ച്ച രാജസ്ഥാനിലെ ജോധ്പൂരില്‍ ഉമൈദ് ആശുപത്രിയിലാണ് സംഭവം. ലേബര്‍ റൂമില്‍ തന്നെ ഉണ്ടായിരുന്ന ഒരാള്‍ വാക്കേറ്റത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തായിരിക്കുന്നത്. ഇരുവരുടെയും വാക്കേറ്റം തടയാന്‍ ലേബര്‍ റൂമിലെ മറ്റൊരു ഡോക്ടറും നഴ്‌സും ശ്രമിക്കുന്നതായും വീഡിയോയില്‍ കാണാം.

പരസ്പരും പേരു വിളിച്ച് ആക്രോശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ ദൃശ്യമാണ്. രണ്ട് ഡോക്ടര്‍മാരെയും സസ്‌പെന്റ് ചെയ്തു. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.