പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്തേക്ക് നേരിട്ട് സര്‍വീസ് നടത്തും

single-img
27 July 2017

റിയാദ്: സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങളില്‍നിന്നും ഒക്ടോബര്‍ ഒന്നുമുതല്‍ തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ അറിയിച്ചു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരം സെക്ടറിലേക്ക് ആഴ്ചയില്‍ അഞ്ചുസര്‍വീസുകള്‍ നടത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.

നിലവില്‍ രാജ്യത്തെ ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയിലേക്ക് മാത്രമാണ് സൗദിയ സര്‍വീസ് നടത്തുന്നത്. അടുത്ത മാസം മുതല്‍ തിരുവനന്തപുരത്തേക്കും സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നതോടെ തെക്കന്‍ കേരളത്തിലുള്ള പ്രവാസികളുടെ യാത്രാക്ലേശം കുറയുമെന്നാണ് പ്രതീക്ഷ. പുതിയ സര്‍വീസ് മാസം 6000 യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റിയാദില്‍ നിന്ന് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 4.40ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്ത് എത്തും. വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.35ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്ത് എത്തുമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു. എ 330, 300 എയര്‍ബസ് വിമാനത്തില്‍ 42 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 307 സീറ്റുകളാണുള്ളത്.

സൗദി ആരോഗ്യവകുപ്പില്‍ ജോലിചെയ്യുന്നവര്‍ക്ക് സൗദി എയര്‍ലൈന്‍സ് ടിക്കറ്റാണ് മന്ത്രാലയം നല്‍കുന്നത്. പക്ഷേ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ കൊച്ചി വിമാനത്താവളം വഴിയാണ് യാത്രചെയ്യുന്നത്. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ആരോഗ്യമന്ത്രാലയത്തിലെ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയര്‍ ഇന്ത്യ തിരുവനന്തപുരം സെക്ടറില്‍ നേരിട്ട് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ചെറുവിമാനം ആയതിനാല്‍ 30 കിലോ ലഗേജ് മാത്രമാണ് അനുവദിക്കുന്നത്. എന്നാല്‍, സൗദിയ 46 കിലോ ലഗേജ് അനുവദിക്കും.