ഇന്ത്യക്കാര്‍ക്ക് ഗള്‍ഫ് ജോലിയോട് താല്‍പര്യം കുറഞ്ഞു; വിദേശ വരുമാനത്തിലും വന്‍ കുറവ്

single-img
24 July 2017

ന്യൂഡല്‍ഹി: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ക്ക് ഗള്‍ഫ് പ്രവാസം അപ്രിയമാവുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കേറാനുള്ള പ്രവണത ഇന്ത്യാക്കാരില്‍ ഗണ്യമായി കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ വിദേശ വരുമാനത്തിലും വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2014 ല്‍ 775,845 പേര്‍ ഗള്‍ഫിലേക്ക് തൊഴില്‍ തേടി പോയപ്പോള്‍ 2016 ല്‍ അത് 507,296 ആയി കുറഞ്ഞു. ഇതില്‍ സൗദി അറേബ്യയിലേക്ക് പോകുന്നവരുടെ എണ്ണം നേര്‍ പകുതിയായിട്ടാണ് കുറഞ്ഞത്. 2014 ല്‍ സൗദിയിലേക്ക് പോയത് 329,882 പേരാണെങ്കില്‍ 2016 ല്‍ അത് 165,356 ആയിട്ടാണ് കുറഞ്ഞത്. അതായത് രണ്ടു വര്‍ഷം കൊണ്ട് 50 ശതമാനം കുറവ് വന്നു.

എണ്ണവില ഇടിഞ്ഞതും ഐഎസിന്റെ ഇറാഖ് സിറിയ സ്വാധീനവുമെല്ലാം പ്രവാസ ജീവിതത്തില്‍ ഇടിവ് വരാന്‍ കാരണമായി. എണ്ണവില ഇടിഞ്ഞതാണ് സൗദിയിലേക്കുള്ള പ്രയാണം കുറച്ചത്. സൗദിയിലെ വിദേശികളെ ഒഴിവാക്കി പകരം നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കുന്ന സ്വദേശി വല്‍ക്കരണവും പ്രവാസികളുടെ എണ്ണം കുറയ്ക്കാന്‍ കാരണമായി.

എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് വരുമാനം വര്‍ധിപ്പിക്കുന്നതിനായി സൗദി സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ആശ്രിത നികുതി സമ്പ്രദായവും തിരിച്ചടിച്ചു. ജൂലൈ 1 മുതല്‍ സൗദി അവിടെ താമസിക്കുന്ന വിദേശികളുടെ ആശ്രിതര്‍ക്കും നികുതി ഏര്‍പ്പെടുത്തി. കൂടെ താമസിക്കുന്ന ഒരാള്‍ക്ക് മാസം 100 റിയാല്‍ (ഏകദേശം 1,700 രൂപ) വീതമാണ് നികുതി നല്‍കേണ്ടത്. വര്‍ഷം തോറും ഇത് കൂടുകയും ചെയ്യും. 2018 ല്‍ 200 റിയാലും 2019 ല്‍ 300, 2020ല്‍ 400 എന്ന നിലയിലാകും ഇത് കൂടുക.

സൗദിയില്‍ മാത്രം 30 ലക്ഷം ഇന്ത്യാക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ബഹറിനും സമാനമായ രീതിയിലുള്ള പരിഷ്‌ക്കാരങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇതിനെല്ലാം പുറമേ വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്റുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും വിവിധ തൊഴിലുടമകളുടെ പീഡനങ്ങളുമെല്ലാം ഈ തിരിച്ചടിക്ക് കാരണമായി മാറിയിട്ടുണ്ട്.

മാത്രമല്ല ഇറാഖിലും സിറിയയിലുമായി നിലകൊണ്ട ഐഎസ് തീവ്രവാദികളുടെ പ്രശ്‌നങ്ങളും മേഖലയെ ഒന്നായി ബാധിക്കുകയുണ്ടായി. പ്രവാസികളുടെ കുറവ്് ഇന്ത്യാക്കാരുടെ വരുമാനത്തിലും നന്നായി പ്രതിഫലിച്ചിട്ടുണ്ട്. 201415 കാലയളവില്‍ 69,819 ദശലക്ഷം ഡോളറില്‍ നിന്നും 65,592 ദശലക്ഷം ഡോളറായിട്ടാണ് വിദേശ വരുമാനം ചുരുങ്ങിയിരിക്കുന്നത്.