പ്രകൃതിവാതകത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഖത്തര്‍

single-img
5 July 2017

പ്രകൃതിവാതകത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ഖത്തര്‍. വാര്‍ഷിക ഉത്പാദനം 30 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡണ്ടും സി.ഇ.ഒയുമായ സാദ് ഷെരീദ അല്‍ഖാബിയ് ക്യൂ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 77 മില്യണ്‍ ടണ്‍ പ്രകൃതിവാതകമാണ് ഖത്തര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 2024ല്‍ ഇത് 100 ടണ്ണായി വര്‍ധിപ്പിക്കാനാണ് നീക്കം.

അന്താരാഷ്ട്ര കമ്പനികളുമായി ചേര്‍ന്നുള്ള വ്യാപാര പുരോഗതിയാണ് ഖത്തര്‍ ഉത്പാദന വര്‍ധനവിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ നിലിവിലെ ഉപരോധം ഏതെങ്കിലും തരത്തില്‍ ഇത്തരം നീക്കങ്ങളെ ബാധിക്കുകയാണെങ്കിലും ഉത്പാദന വര്‍ധനവുമായി മുന്നോട്ട് പോകുമെന്നും അവ കൈകാര്യം ചെയ്യാന്‍ ഖത്തറിന് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ കയറ്റുമതി ലക്ഷ്യമിട്ട് നോര്‍ത്ത് ഫീല്‍ഡിന്റെ സതേണ്‍ സെക്റ്ററില്‍ പുതിയ പ്രകൃതിവാതക പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അഞ്ച് ആറ് വര്‍ഷത്തിനകം ഈ പദ്ധതി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുന്നതോടെ പ്രതിദിനം ആറ് മില്യണ്‍ ബാരല്‍ ഓയിലിന് സമാനമായ ഉത്പാദനം നടത്താന്‍ കഴിയും.

പ്രകൃതി വാതക മേഖലയില്‍ ഖത്തറിന്റെ നിലവിലെ മുന്നേറ്റം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കുമെന്നും ദ്രവീകൃത പ്രകൃതി വാതകത്തില്‍ മുന്‍നിര രാജ്യമെന്ന സ്ഥാനം വര്‍ഷങ്ങളോളം നിലനര്‍ത്താന്‍ പുതിയ ഉധ്യമത്തിലൂടെ സാധ്യമാകുമെന്നും അല്‍ഖാബി വ്യക്തമാക്കി. നിലവില്‍ പ്രകൃതിവാതകത്തിന്റെ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്താണ് ഖത്തര്‍.