സെക്‌സ് ടേപ്പ് വിവാദം; ഫ്രഞ്ച് സൂപ്പർ താരം കരിം ബെൻസെമ അറസ്റ്റിൽ
പാരീസ്: പ്രമുഖ ഫ്രഞ്ച് ഫുട്ബോൾ താരം കരിം ബെന്‍സേമയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഫ്രഞ്ച് ടീമിലെ സഹതാരം മാത്യു വാൽബുനെയുടെ പരാതിയിലാണ് അറസ്‌റ്റ്. വാൽബുനെയുടെ ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ ടേപ്പ് പുറത്തുവിട്ട് പണം തട്ടാൻ ശ്രമിച്ചുവെന്നാണ് കേസ്. സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡ് താരവുമാണ് 27കാരനായ സൂപ്പർ സ്ട്രൈക്കർ ബെൻസെമ.
മാത്യു വാൽബുനെ തന്നെയാണ് ബെൻസെമയെ പോലീസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിച്ചത്. മൊബൈലിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ബെൻസെമ ബ്ലാക്ക്‌മെയിലിന് ശ്രമിച്ചതെന്ന് വാൽബുനെ പരാതിയിൽ വ്യക്‌തമാക്കുന്നു. നേരത്തെ ഇതേ കേസിൽ മുൻ ഫ്രഞ്ച് ഫുട്ബോളർ ജിബ്രിൽ സിസെയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു.
വാൽബുനെയുടെ സെക്‌സ് ടേപ്പ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ കേസ് ജൂലൈയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മൂന്നുപേർ സംഭവത്തിന് പിറകിലുണ്ടെന്ന് പോലീസ് പറയുന്നു. എന്നാൽ സംഭവത്തിൽ കരീം ബെൻസെമയുടെ പങ്ക് ഇതുവരെ വ്യക്തമല്ല. കുറ്റം തെളിഞ്ഞാൽ ബെൻസെമ അഞ്ചുവർഷം വരെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും.