ഷാർജയിൽ മന്ത്രവാദം ആരോപിച്ച് മാതാവിനെ മകൻ കൊലപ്പെടുത്തി
ഷാർജ: മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് മാതാവിനെ കൊലപ്പെടുത്തിയ പ്രതിയെ ഷാർജ പോലീസ് പിടികൂടി. അൽ മംസാർ ഏരിയയിലെ അപ്പാർട്ട്‌മെന്റിലാണ് മാതാവിനെ കൊന്നതെന്ന് 29 കാരൻ പ്രതി പോലീസിന് മൊഴി നൽകി. ദൈവം ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ മാതാവിനെ കൊന്നതെന്നാണ് ഇയാൾ പറയുന്നത്.
മാതാവിന്റെ മുറിയിൽ നിന്നും മന്ത്രങ്ങളെളുതിയ ചില പേപ്പറുകളും മറ്റും കിട്ടുകയും ചെയ്‌തതോടെ കൊലപാതകം നടത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. അമ്മ ഉറങ്ങുന്നത് വരെ കാത്തിരുന്നെന്നും അതിന് ശേഷം നെഞ്ചിൽ കയറിയിരുന്ന് വായ പൊത്തിപ്പിടിച്ചതിന് ശേഷം കത്തികൊണ്ട് കഴുത്തു മുറിക്കുകയും ആയിരുന്നുവെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞിരിക്കുന്നത്. പ്രതിയ്ക്ക് മാനസീകരോഗമുണ്ടൊയെന്ന് അറിയാൻ പരിശോധന നടന്നു വരികയാണ്.
കൊലപാതകം ആദ്യം പുറം ലോകം അറിഞ്ഞിരുന്നില്ല. പ്രതി താമസിച്ചിരുന്ന ഫ്ലാറ്റിനോട് ചേർന്ന ഒരു കടയിൽ ചെന്ന് കടക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവമാണ് ഇത് തെളിയാൻ കാരണമായത്.
ഇയാൾ സാധനങ്ങൾ വാങ്ങിയ ശേഷം പണം ചോദിച്ച കടക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് കടയുടമ ഇയാളെ കടയ്‌ക്കുള്ളിൽ പൂട്ടിയിട്ട ശേഷം പോലീസിനെ വിളിച്ചു വരുത്തി. പോലീസ് എത്തി ഇയാളുടെ ഐഡി കാർഡ് ചോദിച്ചപ്പോൾ കാർഡ് ഫ്‌ളാറ്റിനുള്ളിലാണെന്ന് പറഞ്ഞു. പോലീസ് ഫ്‌ളാറ്റിൽ എത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റ് തെരെഞ്ഞെപ്പോൾ രക്‌തത്തിൽ മുങ്ങിയ നിലയിൽ മാതാവിന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു.