സൗദി ഭരണകൂടം ശിക്ഷിച്ച സൗദി ബ്ലോഗര്‍ റെയ്ഫ് ബദാവിയ്ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ മനുഷ്യാവകാശ പുരസ്‌ക്കാരം

single-img
30 October 2015

raifഅഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ സൗദി ഭരണകൂടം ശിക്ഷിച്ച വിവാദ സൗദി ബ്ലോഗര്‍ റെയ്ഫ് ബദാവിയ്ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സഖറോവ് മനുഷ്യാവകാശ പുരസ്‌ക്കാരം. ബ്ലോഗിലൂടെ ഇസ്ലാമിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് സൗദി ഭരണകൂടം ആയിരം ചാട്ടവാറ് അടിക്കും പത്തു വര്‍ഷം തടവിനും യുവാവിനെ ശിക്ഷിച്ചത്.    അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ ബദാവിയെ ഉടന്‍ വിട്ടയക്കണമെന്ന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ സ്‌കള്‍സ് സൗദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവിനോട് ആവശ്യപ്പെട്ടു.

മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയും ജനാധിപത്യത്തിന് വേണ്ടിയും പോരാടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും യൂറോപ്യന്‍ പാര്‍ലമെന്റ് 1988 മുതല്‍ നല്‍കി വരുന്ന പുരസ്‌ക്കാരമാണ് സാഖ്‌റോവ് പ്രൈസ് ഫോര്‍ ഫ്രീഡം ഓഫ് തോട്ട്. സോവിയറ്റ് ശാസ്ത്രജ്ഞനായ ആന്‍ഡ്രെ സാഖറോവിന്റെ പേരിലുള്ള പുരസ്‌ക്കാരമാണിത്.

ഫ്രീ സൗദി ലിബറല്‍സ് എന്ന വെബ്‌സൈറ്റിലെ എഴുത്തുകാരനായിരുന്ന ബദാവിയെ 2012ലാണ് സൗദി അറേബ്യ ശിക്ഷിച്ചത്.  കഴിഞ്ഞ ജനുവരിയില്‍ ബദാവിക്ക് 50 ചാട്ടവാറടി ശിക്ഷ നടപ്പാക്കിയെങ്കിലും ശിക്ഷയുടെ ബാക്കി ഇപ്പോല്‍ മാറ്റി വെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് പ്രതിഷേധങ്ങളും സമ്മര്‍ദ്ദവും ഉണ്ടായിട്ടും ബദാവിയ്ക്കമേലുള്ള ശിക്ഷാ നടപടി മരവിപ്പിക്കാന്‍ സൗദി അറേബ്യയുടെ സുപ്രീംകോടതി തയാറായിരുന്നില്ല.