ഹൈവേ പോലീസിനെ കണ്ട് അമിതവേഗതയില്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ടു മരത്തിലിടിച്ചു യുവാവ് മരിച്ചു; കാറില്‍ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെടുത്തു

single-img
23 October 2015

car_acci

ഹൈവേ പോലീസിനെ കണ്ട് അമിതവേഗതയില്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ടു മരത്തിലിടിച്ചു യുവാവ് മരിച്ചു. രണ്ടുപേര്‍ക്കു പരിക്കേറ്റു. അപകടത്തില്‍പ്പെട്ട കാറില്‍നിന്നു തോക്കും അഞ്ചു തിരകളും കത്തിയും ചാക്കും കണെ്ടടുത്തു.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കെഎന്‍ജി റോഡില്‍ ചുങ്കത്തറ പൂച്ചക്കുത്തിലാണ് അപകടം. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തു മമ്പാട് പൊങ്ങല്ലൂര്‍ തയ്യില്‍ അഷ്‌റഫിന്റെ മകന്‍ അബ്ദുള്‍ വഹാബാണ് (28) മരിച്ചത്. സുഹൃത്തുക്കളായ എടവണ്ണ കുണ്ടുതോട് സ്വദേശി ലുക്മാന്‍ (33), ചളിപ്പാടം ജോയ്‌മോന്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഗുരുതര പരിക്കുകളോടെ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

കാറിലുണ്ടായിരുന്നവര്‍ നായാട്ടു സംഘമാണെന്നു സംശയിക്കുന്നു. പരിശോധനയിലേര്‍പ്പെട്ട ഹൈവേ പോലീസിനെ കണ്ട് അമിതവേഗതയില്‍ പോകുന്നതിനിടെ മാരുതി സ്വിഫ്റ്റ് കാര്‍ റോഡരികിലെ മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. ഉടനെ സ്ഥലത്തെത്തിയ ഹൈവേ പോലീസും യാത്രക്കാരും എടക്കര പോലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണു വഹാബ് മരിച്ചത്.