യമൻ തുറമുഖ നഗരം ഏദന്‍ പിടിക്കാനുള്ള പോരാട്ടം ശക്തമാകുന്നു
യമനിലെ പ്രധാന തുറമുഖ നഗരമായ ഏദന്‍ പിടിക്കാനുള്ള പോരാട്ടം ശക്തമാകുന്നു. തെരുവുയുദ്ധവും ഷെല്ലാക്രമണവും രൂക്ഷമായതോടെ രണ്ടു ദിവസത്തിനകം 53പേര്‍ കൊല്ലപ്പെടുകയും നൂറ് കണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സൗദി നേതൃത്വത്തിൽ 12 ദിവസമായി നടക്കുന്ന വ്യോമാക്രമണത്തിനും ഹൂതികളുടെ മുന്നേറ്റം തടയാനായിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. അതേസമയം ഏദന്‍ പിടിക്കാന്‍ ഹൂതികള്‍ ശക്തമാക്കി. ഏദന്‍ തുറമുഖത്തിന്റെ നിയന്ത്രണം പിടിക്കാനുള്ള പോരാട്ടമാണു ഹൂതികള്‍ നടത്തുന്നത്.
തുറമുഖം അടച്ചിരിക്കുകയാണ്. ഏദനില്‍ മുന്നേറുന്ന ഹൂതികളുടെ കേന്ദ്രങ്ങളിലേക്കു വിദേശ യുദ്ധക്കപ്പലില്‍ നിന്ന് ആക്രമണമുണ്ടായതായി പ്രദേശവാസികള്‍ അറിയിച്ചു.സംഘര്‍ഷങ്ങളില്‍ പരുക്കേറ്റവര്‍ക്കു മെഡിക്കല്‍ സഹായമുള്‍പ്പെടെ എത്തിക്കാന്‍ കഴിയുന്നില്ലെന്നു റെഡ്ക്രോസ് അധികൃതര്‍ അറിയിച്ചു. ഭക്ഷണവും ശുദ്ധജലവും കിട്ടാത്ത അവസ്ഥയുണ്ട്, പല സ്ഥലങ്ങളിലും. വൈദ്യുതിയും ഇല്ല.
ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ സഹായിക്കണമെന്ന സൗദി അറേബ്യയുടെ അഭ്യര്‍ഥന ചര്‍ച്ചചെയ്യാന്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്നലെ ആരംഭിച്ചു.വ്യോമ, നാവിക, കര സേനകളെ അയയ്ക്കണമെന്നാണു സൌദി അറേബ്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുള്ളത്.