സൗദി അറേബ്യയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങളില്ല
സൗദി അറേബ്യയിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങളില്ല. വാരണാസിയിലെ ഗാസിപൂർ സ്വദേശിയായ രാംദിൻ രാജ്ഭറുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണ് അവയവങ്ങൾ ഇല്ലെന്നറിഞ്ഞത്. ഹൃദയത്തിന്റെ ഭാഗങ്ങൾ, പ്ളീഹ, വൃക്ക എന്നീ അവയവങ്ങളാണ് കാണാതായത്.
അൽഖാഫി പട്ടണത്തിൽ കൂലിപ്പണിക്കാരനായിരുന്നു രാംദിൻ. 2014 ഏപ്രിലിലാണ് രാംദിൻ അവസാനമായി വീട്ടിലേക്ക് ഫോൺ ചെയ്തത്. തൊഴിലുടമ തന്നെ കൊല്ലുമെന്ന് ഭാര്യയോടും ബന്ധുക്കളോടും അന്ന് രാംദിൻ പറഞ്ഞിരുന്നു. പിന്നീട് അറിയുന്നത് രാംദിൻ തൂങ്ങി മരിച്ചു എന്നാണ്.
എന്നാൽ, മൃതദേഹം ഈ വർഷം ഫെബ്രുവരിയിൽ മാത്രമാണ് നാട്ടിലെത്തിക്കാനായത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടത്തിനായി അയച്ചതോടെയാണ് ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് കുടുംബാംഗങ്ങൾ കത്ത് അയച്ചിട്ടുണ്ട്.