യെമനില്‍ സൗദിയുടെ വ്യോമാക്രമണം;30 പേർ കൊല്ലപ്പെട്ടു
യെമനിൽ സൗദി അറേബ്യയുടെ വ്യോമാക്രമണം തുടരുന്നു. യെമനില്‍ നിന്ന് പാലായനം ചെയ്ത പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ഹാദി സൗദിയിലെത്തി .സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് യോഗം ചേരും.
യെമൻ ആസ്ഥാനമായ സനായിൽ സൗദിയുടെ യുദ്ധവിമാനങ്ങൾ കനത്ത വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ആറു കുട്ടികൾ ഉൾപെടെ30 പേർ കൊല്ലപ്പെട്ടു.ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒറ്റയ്ക്ക് നടത്തുന്ന ഏറ്റവും വലിയ സൈനീക നീക്കത്തിനാണ് യമന്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിസിസി അംഗ രാജ്യങ്ങള്‍ നടത്തുന്ന ആക്രമണത്തെ പിന്തുണച്ച് അറബ് ലീഗും രംഗത്തെത്തി.
ഓപ്പറേഷൻ സ്റ്റോം ഓഫ് റിസോൾവ് എന്നു പേരിട്ടിട്ടുള്ള സൈനിക നടപടി ആരംഭിച്ച വിവരം യുഎസിലെ സൗദി സ്ഥാനപതി അദൽ അൽജബൂർ വാഷിങ്ടണിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. യെമനിലെ സൈനിക നടപടിക്ക് അമേരിക്കയുടെയും ബ്രിട്ടണിന്‍റെയും പിന്തുണയുണ്ട്. യുഎഇ, ബഹറിന്‍, കുവൈറ്റ്, ഖത്തര്‍, ജോര്‍ദാന്‍, മൊറോക്കോ, സുഡാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ യെമന്‍ ആക്രമണത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ചെന്ന് അല്‍ അറബിയ ടിവി അറിയിച്ചു.
വിമതര്‍ക്കെതിരെ കരയുദ്ധത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം തയ്യാറാണെന്നും സഖ്യ സേന വക്താവ് ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ അസിറി പറഞ്ഞു. വിമതരെ തുരത്തും വരെ വ്യോമാക്രമണം തുടരുമെന്നും സൈനിക വക്താവ് അറിയിച്ചു.
ഗള്‍ഫില്‍നിന്ന് ഒമാന്‍ മാത്രമാണു ആക്രമണത്തിൽ നിന്നും വിട്ടുനില്‍ക്കുന്നത്. യെമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപെടുത്തുന്നതിനായി രണ്ട് കപ്പലുകള്‍ അയക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.