യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു
തിരുവനന്തപുരം: യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സനയിലെ ഇന്ത്യന്‍ എംബസിയില്‍ ഹൈല്‍പ് ലൈന്‍ തുറന്നു. യാത്രാരേഖകള്‍ ശരിയാക്കാന്‍ രണ്ടു ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. യെമനിലെ സ്ഥിതി ആശങ്കാജനകമായതിനാൽ ഇന്ത്യക്കാര്‍ യെമനിലേക്ക് യാത്രചെയ്യുന്നത് ഒഴിവാക്കണം. ഇന്ത്യക്കാര്‍ സ്വമേധയാ നാട്ടിലേക്ക് മടങ്ങണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 00967 734000658, 00967 734000657
ആഭ്യന്തര യുദ്ധം ശക്തമായതോടെ പതിനായിരത്തോളം ഇന്ത്യക്കാരാണ് യെമനില്‍ കുടുങ്ങിയിരിക്കുന്നത്. ആയിരത്തോളം മലയാളികളും കുടുങ്ങിക്കിക്കുന്നുണ്ട്. നിലവില്‍ സ്ഥിതി ഭീതിപ്പെടുത്തുന്നതല്ലെന്ന് മലയാളികള്‍ പ്രതികരിച്ചു.
അതേസമയം, യെമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനു സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ.സി.ജോസഫ്. തിരുവനന്തപുരത്ത് നോര്‍ക്ക അടിയന്തര സെല്‍ തുറന്നിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് എക്‌സിറ്റ് പാസ് നല്‍കാന്‍ ഇന്ത്യന്‍ എംബസിക്ക് കഴിയും. ഉച്ചയോടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.