ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ലി എബ്ദോക്കെതിരെ സൗദി അറേബ്യ; ഫ്രാന്‍സിന്റെ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കാൻ ആഹ്വാനം
റിയാദ്: ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ലി എബ്ദോക്കെതിരെ സൗദി അറേബ്യ. ഷാര്‍ലി എബ്ദോ മുസ്ലീം സമൂഹത്തിന്റെ വികാരങ്ങള്‍ കണക്കിലെടുക്കാതെ പ്രവാചകനിന്ദ തുടരുന്നതിനും ഇസ്ലാമിനെ കരിവാരി തേക്കുന്നതിനും യാതൊരു ന്യായീകരണവുമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഷാര്‍ലി എബ്ദോയില്‍ നടന്ന ഭീകരാക്രമണത്തെയും സൗദി നേരത്തേ അപലപിച്ചിരുന്നു. പ്രകോപനം എന്തായാലും ഭീകരവാദം ഇസ്ലാമിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരാണെന്നും സൗദി വ്യക്തമാക്കിയിരുന്നു. അറബ് വിപണിയിലുള്ള ഫ്രാന്‍സിന്റെ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാണ് സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെയുള്ള ആഹ്വാനം. ഇതിന് വന്‍പിന്തുണയാണ് അറബ് ലോകത്ത് ലഭിക്കുന്നത്.
ഭീകരാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ട ഷാര്‍ലി എബ്‌ദോ വാരികയുടെ പുതിയ ലക്കം പുറത്തിറങ്ങിയിരുന്നു. അതിജീവിച്ചവരുടെ ലക്കം എന്ന് പേരിട്ട പുതിയ ലക്കത്തില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണായിരുന്നു മുഖച്ചിത്രം.
പ്രത്യേക ലക്കത്തിന്റെ 30 ലക്ഷം കോപ്പികള്‍ 16 ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. ‘എല്ലാം ക്ഷമിച്ചിരിക്കുന്നു’ എന്ന് അര്‍ത്ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടാക്കി ജീ സൂസ് ഷാര്‍ളി(ഞാന്‍ ഷാര്‍ളി) എന്ന് എഴുതിയ ബോര്‍ഡുമായി കൊല്ലപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പുന്ന നബിയുടെ ചിത്രമാണ് മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്.