യെമൻ പ്രസിഡന്റിനെ ഷിയാ തീവ്രവാദികൾ തടവിലാക്കി
സനാ: യെമൻ പ്രസിഡന്റിനെ ഷിയാ തീവ്രവാദികൾ തടവിലാക്കി. ഹൗതി പോരാളികള്‍ എന്നറിയപ്പെടുന്ന ഷിയാ തീവ്രവാദികളാണ് പ്രസിഡന്റ് അബ്ദ്-റബ്ബ് മന്‍സൂര്‍ ഹദിയെ അദ്ദേഹത്തിന്റെ വസതിയില്‍ തന്നെ ബന്ദിയാക്കിയിരിക്കുന്നുത്. എന്നാല്‍ മന്‍സൂര്‍ ഹദിയെ സ്വതന്ത്രനായി കഴിയാന്‍ അനുവദിച്ചിരിക്കുകയാണെന്നും അദ്ദേഹം ഭരണഘടനാപരമായ ഭേദഗതികള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും ഹൗതി പോരാളികള്‍ അറിയിച്ചു.
ഇറാനോടു സൗഹൃദം പുലര്‍ത്തുന്നവാരാണ് ഹൗതി തീവ്രവാദികൾ. അവര്‍ പ്രസിഡന്റിന്റെ അംഗരക്ഷകരെയും ഗാര്‍ഡുകളെയും കീഴടക്കി ചൊവ്വാഴ്ച വസതിയുടെ നിയന്ത്രണം പിടിച്ചെടുത്തത്. ഹൗതി പോരാളികളുടെ അവകാശങ്ങള്‍ അംഗീകരിച്ചു ഭരണഘടനാ ഭേദഗതികളില്‍ ഒപ്പുവച്ചില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഹൗതി നേതാക്കള്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. അധികാരം പങ്കിടുന്ന ഉടമ്പടി രാജ്യത്തു ബലമായി നടപ്പാക്കാനും തങ്ങള്‍ മടിക്കുകയില്ലെന്ന് ഹൗതി പോരാളികളുടെ നേതാവ് ടെലിവിഷന്‍ പ്രസംഗത്തില്‍ അറിയിച്ചു.
ഇതിനിടെ ഹൗതികളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചും പ്രസിഡന്റിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഏദന്‍ വിമാനത്താവളവും തുറമുഖവും അധികൃതര്‍ അടച്ചു. യെമനിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ഹൗതികളുടെ ആക്രമണത്തെ യുഎന്‍ രക്ഷാസമിതി അപലപിച്ചു.