ഐസിസിന്റെ ശക്തികേന്ദ്രങ്ങളില്‍ സിറിയ നടത്തിയ സൈനിക നടപടിയിൽ 45 പേര്‍ കൊല്ലപ്പെട്ടു
അലെപ്പോ: ഐസിസിനെതിരെ സിറിയ സൈനിക നടപടി ശക്തമാക്കി. ഐസിസിന്റെ ശക്തികേന്ദ്രങ്ങളില്‍ സിറിയ നടത്തിയ ബോംബാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. അലെപ്പോയ്ക്ക് സമീപം അല്‍ ബാബ്, ക്വബസീന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. വിമാനങ്ങളിലും ഹെലികോപ്ടറുകളിലുമായി നടത്തിയ സൈനിക നടപടിയിൽ കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ ഏതാനും നാളുകളാണ് സര്‍ക്കാര്‍ നടപടി ശക്തമാക്കിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രസിഡന്റ് ബാഷര്‍ അല്‍ അസാനിനെതിരെ 2011 മുതല്‍ ആഭ്യന്തര കലാപം നടന്നുവന്നിരുന്ന സിറിയയില്‍ രണ്ടു ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.76 ലക്ഷത്തിലേറെ പേർ രാജ്യത്തുതന്നെ പലയിടങ്ങളിലായി ചിതറിക്കഴിയുന്നതായും പറയപ്പെടുന്നു. ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ ഇറാഖിലും സിറിയയിലുമുള്ള ഐസിസ് തീവ്രവാദികള്‍ക്കെതിരെ യു.എസ് നേതൃത്വത്തിലുള്ള സംയുക്ത സേന കനത്ത ആക്രമണം തുടരുകയാണ്.