പുണെ സിറ്റി എഫ്.സിയെ തോല്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിയില്‍ കടന്നു
കൊച്ചി:പുണെ സിറ്റി എഫ്.സിയെ തോല്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമിയില്‍ കടന്നു. ജനലക്ഷത്തെ സാക്ഷി നിർത്തി നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പുണെയെ തോല്‍പ്പിച്ചാണ് കേരളം സെമിയിൽ എത്തിയത്. 23-ാം മിനുട്ടില്‍ ഹ്യൂമിനെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച ഫ്രീ കിക്ക് ഹ്യൂം തന്നെ ഗോളാക്കി മാറ്റുകയായിരുന്നു.
പുണെയുടെ ആക്രമണത്തോടെ ആരംഭിച്ച മത്സരം ആദ്യ പകുതിയില്‍ മത്സരം ഏറിയകൂറും ബ്ലാസ്റ്റേഴ്‌സിന്റെ പകുതിയില്‍ കേന്ദ്രീകരിക്കപ്പെട്ടു. അതിനിടെ 23-ാം മിനുട്ടില്‍ ഹ്യൂമിനെ ഫൗള്‍ ചെയ്തതിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ഫ്രീ കിക്ക് വിളിച്ചു. കിക്കെടുത്ത ഹ്യൂം പന്ത് വലയിലാക്കി (1-0). ഒന്നാം പകുതിയില്‍ പുണെ ബ്ലാസ്റ്റേഴ്‌സിന് എതിരെ അസംഖ്യം അവസരങ്ങൾ തുറന്നെടുത്തെങ്കിലും അതൊന്നും ലക്ഷ്യത്തിൽ എത്തിയില്ല. ബോള്‍ പൊസിഷനിലും പുണെ മുന്നിലായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ ഇരുഭാഗത്തും ഗോളവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടാന്‍ കഴിയാത്ത ബ്ലാസ്റ്റേഴ്‌സ് ഈ മത്സരം തോറ്റാല്‍ സെമി കാണാതെ പുറത്താകുമായിരുന്നു.
ചെന്നൈയിന്‍, ഗോവ എന്നീ ടീമുകള്‍ നേരത്തേ സെമിയില്‍ എത്തിയിരുന്നു. സെമിയിലെത്തുന്ന നാലാമത്തെ ടീമിനെ ബുധനാഴ്ച അറിയാം. ചൊവ്വാഴ്ച ചെന്നൈയില്‍ നടന്ന മറ്റൊരു മത്സരത്തിൽ ചെന്നൈയിന്‍ എഫ്.സി-ഡല്‍ഹി ഡൈനാമോസ് മത്സരം 2-2 സമനിലയില്‍ പിരിഞ്ഞതോടെ 14 കളികളില്‍നിന്ന് 19 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തി.