ഓരോ ഭാരതീയനും മറക്കാനും പൊറുക്കാനും കഴിയാത്ത ആ രാത്രിക്ക് ഇന്ന് ആറു വയസ്; മുംബൈ ഭീകരാക്രമണത്തില്‍ ജീവന് ബലിയര്‍പ്പിച്ചവര്‍ക്ക് രാജ്യത്തിന്റെ പ്രണാമം
2008 നവംബര്‍ 26- ഓരോ ഭാരതീയന്റെയും മനസ്സില്‍ ആഴത്തിലുള്ള മുറിവേറ്റ ദിനം. പാക്കിസ്ഥാനില്‍ നിന്നെത്തിയ പത്തോളം ഭീകരര്‍ മുംബൈയിലെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ നടത്തിയ 60 മണിക്കൂറുകളോളം നീണ്ടനരവേട്ടയില്‍ അന്ന് കൊല്ലപ്പെട്ടത് ഇരുപത്തിരണ്ട് വിദേശികളടക്കം 170ഓളം പേര്. പറഞ്ഞുവെയ്ക്കുമ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രം തന്ന പാകിസ്ഥാന്റെ കരുതിക്കൂട്ടിയുള്ള ആക്രമണത്തില്‍ നഷ്ടപ്പെട്ടത് മലയാളി മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനും മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരയുമുള്‍പ്പെടെയുള്ള ഭാരതപുത്രന്‍മാരെക്കൂടിയായിരുന്നു.
ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനല്‍, റെയില്‍വേ സ്റ്റേഷന്, ട്രിഡന്റ് ഹോട്ടല്‍, ടാജ് ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന് ഹൗസ്, കാമ ആശുപത്രി, പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്നിങ്ങനെയുള്ള പലയിടങ്ങളിലും ഭീകരര്‍ അഴിഞ്ഞാടി. രാത്രിയുടെ മറവില്‍ പ്രതീക്ഷിക്കാത്ത ആക്രമണത്തില്‍ പ്രാദേശിക പോലീസ് സേന ആദ്യം അമ്പരന്നെങ്കിലും ഇന്ത്യയുടെ അഭിമാനമായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ജീവന് പണയംവെച്ച് യുദ്ധമുഖത്തേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. കമാന്‍ഡോകള്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെ കൊടും തീവ്രവാദി അജ്മല്‍ കസബ് ഒഴിച്ച് മറ്റെല്ലാവരും വധിക്കപ്പെട്ടു.
അജ്മല്‍ കസബിനെ വിചാരണയ്ക്ക് ശേഷം പിന്നീട് വധശിക്ഷയ്ക്ക് വിധേയനാക്കി. എന്നാല്‍ ഭീകരര്‍ വന്ന് ആക്രമണം നടത്തിയിട്ട് പോയി എന്നുള്ളതായിരുന്നില്ല ഇന്ത്യയെ ഞെട്ടിച്ചത്. ഇന്ത്യക്കാരടക്കം ഏതാണ്ട്് അമ്പതിലേറെ പേര് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ഇന്റലിജെന്‍സിന്റെ റിപ്പോര്‍ട്ടാണ് ആക്രമണത്തേക്കാലും ഭീകരമായി അനുഭവപ്പെട്ടത്.
ഡെക്കാന്‍ മുജാഹിദ്ദീന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തെത്തിയിരുന്നുവെങ്കിലും ലഷ്കര്‍ ഇ തൊയ്ബയാണ് യഥാര്‍ത്ഥ ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് ഉയര്‍ന്ന സൈനിക വൃത്തങ്ങളുടെ വിശ്വാസം. ഭീകരാക്രണം ആസൂത്രണം ചെയ്ത ജമാ അത് ഉദ്ദവ തലവന്‍ ഹഫീസ് സയ്ദിനെ വിചാരണയ്ക്കായി വിട്ടു നല്കാന് പാക്കിസ്ഥാന് ഇതുവരെ തയാറായിട്ടില്ല എന്നുള്ള കാര്യവും ഇതിനോട് കൂട്ടിവായിക്കാം.
കത്തിയതും കാത്തതും ഇന്ത്യയുടെ സ്വന്തം ജീവനുകളാണ്. സ്വന്തം ജനതയ്ക്കു വേണ്ടി മരിച്ച ധീര ജവാന്മാരുടെ അര്‍പ്പണ വീര്യത്തില്‍ അഭിമാനം ശകാള്ളേണ്ട ദിനമാണിന്ന്്. പക്ഷേ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും സുരക്ഷയുടെ കാര്യത്തില്‍ ഇന്നും പലനഗരങ്ങളും പിന്നലെന്നുള്ള സത്യം മറച്ചുവെയ്ക്കാന്‍ കഴിയുന്ന വസ്തുതയല്ല.
മുംബൈ ആക്രമണത്തില്‍ ജീവന് ബലിയര്‍പ്പിച്ചവരെ രാജ്യം ആദരവോടെ സ്മരിക്കുന്നുവെന്നും ഭീകരതയ്ക്കെതിരേ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സാന്നിധ്യത്തില്‍ ഇന്നു നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ മോദി മുംബൈ ഭീകരാക്രമണ വിഷയം ഉന്നയിച്ചേക്കുമെന്നും കരുതുന്നു.