ഗാസയില്‍ 24 മണിക്കൂര്‍ കൂടി വെടിനിര്‍ത്തല്‍ തുടരും
കെയ്‌റോ: ഇസ്രായേലിനും പാലസ്തീനും ഗാസയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ 24 മണിക്കൂര്‍ കൂടി തുടരാന്‍ ഇരുകൂട്ടരും സമ്മതിച്ചതായി ഈജിപ്ത് വ്യക്തമാക്കി.
അഞ്ച് ദിവസമായി തുടരുന്ന വെടിനിര്‍ത്തല്‍ തിങ്കളാച്ച അര്‍ധരാത്രിയോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഈജിപ്ത് ആവശ്യപ്പെട്ടത് പ്രകാരം ഒരു ദിവസം കൂടി വെടിനിര്‍ത്തല്‍ തുടരാന്‍ ഇരുകൂട്ടരും സമ്മതിക്കുകയാണെന്ന് പലസ്തീന്‍ നയതന്ത്ര പ്രതിനിധി അസാം അല്‍ അഹമദ്ദ് സ്ഥിരീകരിച്ചു.
ഗാസയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഈജിപ്തിലെ കെയ്‌റോയില്‍ 17ാം തീയ്യതിയാണ് ആരംഭിച്ചത്. ഇരുകൂട്ടര്‍ക്കുമിടയില്‍ ശാശ്വതമായ വെടിനിര്‍ത്തലിനാണ് ചര്‍ച്ചകളില്‍ ഉൗന്നല്‍ നല്‍കിയത്. എന്നാൽ തങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ചചെയ്യുന്ന തരത്തിലുള്ള ഒരു വെടിനിര്‍ത്തല്‍ കരാറിനും തയ്യാറല്ലെന്നായിരുന്നു ഇസ്രായേലിന്റെ നിലപാട്.
കൂടാതെ ഗസായിലെ അടച്ചിട്ട വിമാനത്താവളവും തുറമുഖവും തുറക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഇനിയുള്ള ചര്‍ച്ചകളില്‍ വിഷയമാകുമെന്നാണ് അറിയുന്നത്.
അതേസമയം, എട്ടുവര്‍ഷമായി ഗാസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കണമെന്ന് ആവശ്യത്തില്‍ നിന്നും ഒരടി പിന്നോട്ട് പോവാനാവില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹമാസ്.