യശോദ ബെന്‍ ഇപ്പോൾ തീര്‍ഥാടനത്തിലാണ്, നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന പ്രാര്‍ഥനയോടെ
ഒരു പക്ഷേ മോദി യശോദാബെനെ നാമനിര്‍ദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ ഭാര്യയായി അംഗീകരിച്ചത് അവര്‍ അറിഞ്ഞിട്ടുണ്ടാവില്ല. യശോദ ബെന്‍ ഇപ്പോൾ ചതുര്‍ധാം തീര്‍ഥാടനത്തിലാണ്, നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന പ്രാര്‍ഥനയോടെ. മോഡി യശോദ ബെന്നിനെ അംഗീകരിച്ചെന്ന് അറിഞ്ഞപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ അവരെ തേടി ഗുജറാത്തിലെ ഉള്‍ഗ്രാമമായ ഉന്‍ജയിലേക്ക് എത്തിയിരുന്നു. നാല്‍പത് സ്ത്രീകളുടെ കൂട്ടായ്മയില്‍ ചതുര്‍ധാം തീര്‍ത്ഥാടനത്തിലാണ് യശോദയെന്നാണ് ബന്ധുക്കളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരം.
എന്നാല്‍ സംഭവം ചര്‍ച്ചയാവാതിരിക്കാന്‍ യശോദയെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വരുന്നു . മോഡി പ്രധാനമന്ത്രിയാകാനായി ഒരു വര്‍ഷമായി അരിഭക്ഷണം ഉപേക്ഷിച്ചുള്ള കഠിന വ്രതത്തിലായിരുന്നു അവര്‍ ഇപ്പോൾ . ഇപ്പോഴത്തെ ചതുര്‍ധാം തീര്‍ത്ഥാടനവും അതിന്റെ ഭാഗമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സ്കൂള്‍ ടീച്ചറായി റിട്ടയര്‍ ചെയ്ത ശേഷം ബന്ധുക്കളോടൊപ്പം ജീവിക്കുകയായിരുന്നു യശോദ. എന്നാല്‍ ഒരിക്കലെങ്കിലും തന്നെ ഭാര്യയായി അംഗീകരിക്കുമെന്ന് ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടും യശോദ പറഞ്ഞിരുന്നു. എന്നാല്‍ മോഡിയുടെ സാമീപ്യവും സമ്പത്തും യശോദയുടെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് അടുത്ത ബന്ധുക്കള്‍ വ്യക്തമാക്കി.
ഉന്‍ജയില്‍ താമസിക്കുന്ന കമലേഷിനും ബ്രഹ്മന്‍വാഡയില്‍ താമസിക്കുന്ന അശോകിനും ഒപ്പം മാറി മാറിയാണ് യശോദ ബെന്‍ താമസിക്കുന്നത്. 1968ലാണ് മോഡി യശോദയെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയില്‍ രാജ്യസേവനത്തിനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചാണ് മോഡി യശോദയോട് പറഞ്ഞത്.