രണ്ടാംഘട്ട വോട്ടെടുപ്പ് : മികച്ച പ്രതികരണം,അരുണാചലില്‍ പോളിംഗ് 55 ശതമാനമായി കുറഞ്ഞു
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടന്ന നാലു വടക്കു-കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ വോട്ടെടുപ്പിനോട് മികച്ച പ്രതികരണം. റെക്കോർഡ് പോളിംഗ് നടന്ന ഔട്ടര്‍ മണിപ്പൂരില്‍ 73 ശതമാനം വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിയപ്പോള്‍ അരുണാചലില്‍ പോളിംഗ് 55 ശതമാനമായി കുറഞ്ഞു.കനത്തമഴ ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ശേഷം ആണ് വോട്ടർമാർ ബൂത്തിൽ എത്തിയത്.
നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ഓരോ മണ്ഡലത്തിലും അരുണാചല്‍പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ രണ്ടു മണ്ഡലങ്ങളിലും അരുണാചലില്‍ 60 അംഗ നിയമസഭയിലെ 49 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. മണിപ്പൂരിലെ രണ്ടാമത്തെ ലോക്‌സഭാ മണ്ഡലമായ ഇന്നര്‍ മണിപ്പൂരില്‍ 17-നാണ് വോട്ടെടുപ്പ്.
മേഘാലയില്‍ മൂന്നുമണിവരെ 53 ശതമാനം പോളിംഗ് ആണു രേഖപ്പെടുത്തിയത്. മണിപ്പൂരില്‍ സുരക്ഷാ കാരണങ്ങളാല്‍ രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം നാലു വരെയായിരുന്നു വോട്ടെടുപ്പ്. നാഗാലാന്‍ഡില്‍ രണ്ടുമണിവരെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി.