സൌദിയില്‍ മലയാളി യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ടു കുത്തിക്കൊന്നു

single-img
3 April 2014

റിയാദ് :സൌദി തലസ്ഥാനമായ റിയാദിന് സമീപം ബദിയയിൽ മലയാളി യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ടു കുത്തിക്കൊന്നു. മലപ്പുറം തിരൂരങ്ങാടി കണ്ണിത്തൊടി സ്വദേശി സൈയ്തലവി(34)യാണ്  കുത്തേറ്റ് മരിച്ചത്. ദൃക്‌സാക്ഷികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സമീപവാസിയായ സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബദിയയിലുള്ള ഗ്രോസറിയിൽ ജോലി ചെയ്യുകയാണ് സെയ്തലവി. കടയിലെത്തിയ യുവാവ് സെയ്തലവിയോട് സിഗററ്റ്‌ ചോദിച്ചു.പണം തരാതെ സിഗരറ്റ് നൽകില്ലെന്ന് അറിയിച്ചതിൽ കുപിതനായ സ്വദേശി വീട്ടിൽ ചെന്ന് കത്തിയെടുത്തുവന്ന് സെയ്തലവിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഉച്ച സമയമായതിനാൽ കൂടെ ജോലി ചെയ്യുന്നവർ ഭക്ഷണത്തിനും വിശ്രമത്തിനും മറ്റുമായി മുറിയിലേക്ക് പോയിരുന്നു. സമീപത്തെ കടകളും ഈ സമയം തുറന്നിരുന്നില്ല.

കുത്തേറ്റ സൈയ്തലവി ആദ്യം രക്ഷതേടി കടയിൽ നിന്ന് ഇറങ്ങിയോടിയിരുന്നു. പ്രധാന പാതയുടെ മധ്യത്തിലായി തളർന്നുവീണ ഇദ്ദേഹത്തെ സ്വദേശി വീണ്ടും ഒട്ടേറെ തവണ ആക്രമിച്ചതായി പറയപ്പെടുന്നു. വഴിയരികിൽ നിന്നിരുന്ന ചിലർ സംഭവം കണ്ടെങ്കിലും ഭയന്ന് മാറിനിൽക്കുകയായിരുന്നു. സൈയ്തലവി മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് സ്വദേശി അക്രമത്തിൽ നിന്ന് പിൻമാറിയത്. മൂന്ന് വർഷമായി റിയാദിലുള്ള സൈയ്തലവി നേരത്തെ ഹൗസ് ഡ്രൈവറായിരുന്നു. പുതിയ വീസയിലെത്തിയ ശേഷം ബഖാല നടത്തിവരികയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സൈയ്തലവി നാട്ടിൽ പോയി വന്നത്. ഭാര്യ:മുബിന. മക്കൾ:ആദില,ആദി.