ഭൂമിദാനക്കേസ് പരിഗണിക്കുന്നത് ഹൈക്കോടതിയും സുപ്രീം കോടതിയും മാറ്റി

single-img
10 December 2012

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ ഭൂമിദാനക്കേസ് പരിഗണിക്കുന്നത് സുപ്രീം കോടതിയും ഹൈക്കോടതിയും മാറ്റിവച്ചു. ഇതോടെ കേസിന്റെ നിയമനടപടികള്‍ നീളുമെന്ന് ഉറപ്പായി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടിയും വൈകിയേക്കും. കേസ് മൂന്നാഴ്ചത്തേക്കാണ് സുപ്രീം കോടതി മാറ്റിവെച്ചത്. കേസ് മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ഭൂമിദാനക്കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ വി.എസിന്റെ ബന്ധു ടി.കെ.സോമനും പിഎ സുരേഷ് കുമാറും സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കേസ് നീട്ടിവയ്ക്കണമെന്ന് അപേക്ഷ നല്‍കിയത്.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഭൂമി ദാനത്തില്‍ വി.എസ് ഇടപെട്ടതിന് പ്രഥമദൃഷ്ട്യാ തെളിവുണ്‌ടെന്നാണ് സര്‍ക്കാരിന്റെ വാദം.