ടി.പി. വധം:കുറ്റപത്രം സമര്‍പ്പിച്ചു
റെവല്യൂഷണറി മാര്‍കിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റപത്രം വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ചു.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ഏഴംഗസംഘം, സഹായം നല്‍കിയവര്‍, ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ തുടങ്ങി 76 പ്രതികളുള്ള കുറ്റപത്രമാണിപ്പോള്‍ തയാറാക്കിയിരിക്കുന്നത്. അതേസമയം, നേരത്തേ നടന്ന വധശ്രമവും അതിന്‍റെ ഗൂഢാലോചനയുമടക്കമുള്ള കേസില്‍ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കാനാണ് ധാരണ. എം സി അനൂപാണ് ഒന്നാംപ്രതി. കിര്‍മാണി മനോജ്, കൊടിസുനി, ടി കെ രജീഷ്, മുഹമ്മദ്ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരാണ് യഥാക്രമം ഏഴു വരെയുള്ള പ്രതികള്‍.
കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രനാണ് പ്രതിപ്പട്ടികയിലെ എട്ടാമന്‍. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ ആദ്യ 15 പ്രതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറി മുതലുള്ള സി.പി.എം. നേതാക്കളാണ് ഗൂഢാലോചനക്കേസിലെ ഭൂരിഭാഗം പ്രതികളും. പി.കെ. കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഒളിപ്പിച്ച കേസില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. രാഗേഷും ഉൾപ്പെട്ടിട്ടുണ്ട്.