സ്‌പെയിനിന് യൂറോ കിരീടം

single-img
2 July 2012

യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയ്‌ക്കെതിരെ ഗോള്‍മഴ വര്‍ഷിച്ച സ്പാനിഷ് പട സ്വപ്ന വിജയം സ്വന്തമാക്കി. അരനൂറ്റാണ്ട് പിന്നിട്ട യൂറോ കപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി സ്‌പെയിന്‍. കീവിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തി ഇറ്റലിയെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്താണ് സ്‌പെയിന്‍ വീണ്ടൂം കിരീടത്തില്‍ മുത്തമിട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമും ഏറ്റമുട്ടിയപ്പോള്‍ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു. സെമിഫൈനലില്‍ ജര്‍മ്മനിയെ തകര്‍ത്ത ഇറ്റലിയുടെ നിഴല്‍ മാത്രമാണ് കീവിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ കണ്ടത്. മത്സരത്തിന്റെ 14-ാം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ മുന്നിലെത്തി. സെസ് ഫാബ്രിഗാസിന്റെ ക്രോസില്‍ ഡേവിഡ് സില്‍വയുടെ മനോഹര ഹെഡറിലൂടെയാണ് സ്പാനിഷ് ടീം സ്‌കോറിംഗ് തുടങ്ങിയത്. തുടര്‍ന്ന് 41-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയിലൂടെ സ്‌പെയിന്‍ ലീഡുയര്‍ത്തി. സാവി ഫെര്‍ണാണ്ടസിന്റെ മനോഹര പാസ് സ്വീകരിച്ച ആല്‍ബ ഇറ്റാലിയന്‍ പ്രതിരോധ നിരയെയും ഗോളി ബഫണയും കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. പകുതി സമയത്ത് സ്‌പെയിന്‍ രണ്ടു ഗോളിന് മുന്നിലായിരുന്നു.