ഇനി മധുരമൂറും “അഖിലേഷ് ആം”
ഉത്തർപ്രദേശിൽ മാറ്റത്തിന്റെ മധുരവുമായെത്തിയ യുവമുഖ്യമന്ത്രിയുടെ പേരിൽ ഇനി മധുരമൂറുന്ന മാമ്പഴവും.കർഷകനും പത്മശ്രീ ജേതാവുമായ ഹാജി കാലി മുല്ലാ ഖാൻ ആണ് തന്റെ പുതിയ കണ്ടുപിടുത്തത്തിന് തങ്ങളുടെ പ്രിയ മുഖ്യന്റെ പേര് നൽകിയത്.നല്ല ചുവന്ന് തുടുത്ത മധുരമേറിയ “അഖിലേഷ് ആം” മാമ്പഴത്തിന് ഒരു കിലോയോളം തൂക്കവുമുണ്ടാകും.ഇതിന് മുൻപ് സച്ചിൻ തെണ്ടുൽക്കർ,ഐശ്വര്യ റായ്,സോണിയ ഗാന്ധി എന്നിവരുടെ പേരിൽ ഇദ്ദേഹം മാമ്പഴങ്ങൾ ഉത്പാദിപ്പിച്ചിരുന്നു.ഇപ്പോൾ ഉത്പാദിപ്പിച്ചതിന് അഖിലേഷിന്റെ പേർ നൽകാൻ കാരണം അത് നട്ട് കഴിഞ്ഞ് വെറും അഞ്ച് വർഷം കൊണ്ട് പുഷ്പ്പിച്ച് കായ്ഫലം തരുന്നതായത് കൊണ്ടാണെന്ന് ഖാൻ പറഞ്ഞു.ഇത്തരത്തിൽ കായ്ക്കുന്നത് അപൂർവ്വതയാണ്.അഖിലേഷും അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് നല്ല ഫലങ്ങൾ കൊണ്ട് വരുമെന്ന ഉറച്ച പ്രതീക്ഷയാണ് ഈ പേരിടീലിന് അടിസ്ഥാനം.ഗ്രാഫ്റ്റിങ് വിദഗ്ധനായ ഖാൻ ഇതിനകം മുന്നൂറിലധികം തരത്തിലുള്ള മാമ്പഴം ഉത്പാദിപ്പിച്ചിട്ടുണ്ട്.ഈ മേഖലയിലെ സംഭാവനകൾ മുൻനിർത്തിയാണ് രാഷ്ട്രം ഇദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചത്.