ഇന്ത്യക്കാരുടെ ജീവന് പുല്ലുവില;കേന്ദ്രം ഇറ്റലിക്കാർക്കൊപ്പം
ഒടുവിൽ ഇറ്റലിക്കാർക്ക് മുന്നിൽ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ മുട്ടുമുടക്കുന്നു.കടൽ വെടിവെയ്പ്പ് അന്വേഷിക്കാൻ കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്രം പറഞ്ഞതോടെയാണിത്.സുപ്രീം കോടതിയിലാണ് ഇത് സംബന്ധിച്ച നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.അന്താരാഷ്ട്ര കപ്പൽ ചാലിൽ നടന്ന സംഭവമായതിനാലാണ് ഇതെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്.കോൺഗ്രസ് സർക്കാറിന്റെ ഈ നിലപാടിനെ കോടതിയിൽ കേരളം എതിർത്തതുമില്ല.എന്നാൽ കേന്ദ്രത്തിന്റെ നിലപാട് നിർഭാഗ്യപരമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.മരിച്ചത് ഇന്ത്യക്കാരാണെന്ന് ഓർക്കണമെന്നും കോടതി പറഞ്ഞു.നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.ഇത്രയും നാൾ ഇതിന് വിരുദ്ധ നിലപാട് സ്വീകരിച്ച സർക്കാറിന്റെ പെട്ടെന്നുള്ള മലക്കം മറിച്ചിൽ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.അതേ സമയം ഈ നിലപാട് ഒത്തുകളിയാണെന്നും ഇതിന് പിന്നിൽ സോണിയ ഗാന്ധിയാണെന്നും കൊടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.കേരളത്തിന്റെ നിലപാടിന് വിരുദ്ധമായുള്ള കേന്ദ്രത്തിന്റെ നടപടി കേസ് ദുർബലമാക്കുമെന്നതിൽ സംശയമില്ല.ഇന്ത്യൻ ജനതയെ മറന്ന് കൊണ്ട് രാഷ്ട്രീയപരമായി തോറ്റുകൊടുക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ചതിലൂടെ വരും ദിനങ്ങളിൽ കേന്ദ്ര സർക്കാറിന് രൂക്ഷ വിമർശനം നേരിടേണ്ടി വരും.